
ചെന്നൈ: മത്സ്യ സംസ്‌കരണ യൂണിറ്റിലുണ്ടായ അമോണിയം ചോർച്ചയെ തുടർന്ന് രണ്ട് പേർക്ക് ദാരുണാന്ത്യം. വിഷവാതകം ശ്വസിച്ച് 40ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ പെരിയപാളയത്തിന് സമീപത്തുള്ള സ്വകാര്യ മത്സ്യ-ചെമ്മീൻ സംസ്‌കരണ ശാലയിലാണ് വാതക ചോർച്ചയുണ്ടായത്. ചോർന്ന വിഷവാതകം ശ്വസിച്ചതിനെ തുടർന്ന് ബോധം നഷ്ടപ്പെട്ടതായി തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ പറയുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
വാതക ചോർച്ചയെത്തുടർന്ന് പ്രോസസ്സിംഗ് യൂണിറ്റിനുള്ളിലെ തൊഴിലാളികൾക്ക് ശ്വാസംമുട്ടലും ശ്വാസതടസവും അനുഭവപ്പെടുന്നതായി പരാതിപ്പെട്ടിരുന്നു. ചോർച്ച സ്ഥിരീകരിച്ചതോടെ രക്ഷാപ്രവർത്തനങ്ങൾ നടത്തി തൊഴിലാളികളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചില തൊഴിലാളികൾക്ക് ശ്വസനനാളത്തിൽ അസ്വസ്ഥത അനുഭവപ്പെട്ടതായും അവർക്ക് അടിയന്തര വൈദ്യസഹായം ആവശ്യമാണെന്നും റിപ്പോർട്ടുണ്ട്. മിക്ക തൊഴിലാളികളും നിരീക്ഷണത്തിലാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |