
ന്യൂഡൽഹി: സമൂഹമാദ്ധ്യമങ്ങളിലെ പ്രതികരണത്തിലൂടെ ശ്രദ്ധനേടിയ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്തുന്ന ആദ്യ പരസ്യ പ്രതിഷേധത്തിന് അനുമതി നൽകി പൊലീസ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന് വിമാനത്താവളത്തിലെത്തിയാണ് പൊലീസ് പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്‌കെയ്‌ക്ക് അനുമതി നൽകിയത്. ഇതിന്റെ ഭാഗമായി തലസ്ഥാനത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ആയിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെ ഇവിടെ പൊലീസ് വിന്യസിച്ചിട്ടുണ്ട്.
സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ യുഎസിൽ നിന്ന് ഇന്ന് രാവിലെ എട്ടുമണിക്കാണ് ഡൽഹിയിലെത്തിയത്. ശേഷം ലഡാക്കിലെ ജെൻ സി പ്രക്ഷോഭത്തിലൂടെ ശ്രദ്ധേയനായ സോനം വാങ്‌ചുക്ക് അടക്കമുള്ളവർക്കൊപ്പം ജന്ദർമന്ദറിലെ പ്രതിഷേധത്തിന് അനുമതികൾ തേടാൻ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് പോകുമെന്നാണ് അഭിജീത് നേരത്തേ അറിയിച്ചിരുന്നു. എന്നാൽ, പൊലീസ് വിമാനത്താവളത്തിലെത്തി അനുമതി നൽകിയതോടെ ഇനി ഇവർ നേരിട്ട് ജന്ദർമന്ദറിലേക്ക് പ്രതിഷേധം നടത്തും.
പ്രവർത്തകർ തന്നെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ വരേണ്ടെന്നും ജന്ദർമന്ദറിന് സമീപമുള്ള പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ എത്തണമെന്നും അഭിജീത് അഭ്യർത്ഥിച്ചു. കേന്ദ്ര സർക്കാർ കോക്രോച്ച് പാർട്ടിയുടെ നീക്കങ്ങൾ സംശയത്തോടെ കാണുന്നതിനാൽ അഭിജീത് അറസ്റ്റ് ഭയക്കുന്നുണ്ട്. തന്റെ വിധി ഭരണഘടനയുടെ കൈകളിൽ വിട്ടുകൊടുക്കുകയാണെന്ന് അദ്ദേഹം എക്‌സിലൂടെ പറഞ്ഞു.
അതേസമയം, ഇന്ന് പ്രഖ്യാപിച്ച പ്രതിഷേധത്തിൽ ജനക്കൂട്ടം തടിച്ചുകൂടുന്നതിനാൽ ക്രമസമാധാന പ്രശ്‌നങ്ങൾ മുൻനിർത്തി നടപടി സ്വീകരിക്കാൻ അധികാരികൾക്ക് നിർദ്ദേശം നൽകണമെന്ന പൊതുതാൽപ്പര്യ ഹർജിയിൽ അടിയന്തര വാദം കേൾക്കാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |