
കൊളംബോ: കൊളംബോയിൽ നിന്ന് സിഡ്നിയിലേക്ക് പറക്കുന്നതിനിടെ ഇടിമിന്നലേറ്റ ശ്രീലങ്കൻ എയർലൈൻസിന്റെ വിമാനം അടിയന്തരമായി തിരിച്ചിറക്കി. സംഭവത്തിനിടെ വലിയ സ്‌ഫോടന ശബ്ദം കേട്ടുവെന്നും വിമാനത്തിന്റെ എഞ്ചിനുകളിൽ ഒന്നിൽ നിന്ന് തീജ്വാലകൾ ഉയരുന്നത് അൽപ്പനേരം കണ്ടെന്നും റിപ്പോർട്ടുണ്ട്. ഉടൻ തന്നെ ജീവനക്കാർ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയായിരുന്നു. 207 യാത്രക്കാരും 16 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
വിമാനം പറന്നുയരുന്നതിനിടയിലും പിന്നീട് വിമാനത്താവളത്തിൽ തിരിച്ചെത്തിയപ്പോഴും തീപ്പൊരികൾ ഉയരുന്നതിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
വിമാനത്തിന് ഇടിമിന്നലേറ്റെന്നും എഞ്ചിന് ചെറിയ കേടുപാടുകൾ സംഭവിച്ചതായും പൈലറ്റുമാർ യാത്രക്കാരെ അറിയിച്ചു. മുൻകരുതൽ നടപടിയെന്ന രീതിയിൽ വിമാനം സിഡ്നിയിലേക്കുള്ള യാത്ര ഉപേക്ഷിച്ച് കൊളംബോയിലേക്ക് മടങ്ങി. സുരക്ഷിതമായി ലാൻഡ് ചെയ്ത വിമാനം ജീവനക്കാർ പരിശോധിച്ചു. സാങ്കേതികപ്രശ്നങ്ങളെ തുടർന്നാണ് വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയതെന്ന് എഎൻഐയും റിപ്പോർട്ട് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |