
കാസർകോട്: വടക്കൻ കേരളത്തിൽ ശക്തമായ മഴയിൽ വ്യാപക നാശനഷ്ടം. കാസർകോട് കാഞ്ഞങ്ങാട് സ്കൂളിന്റെ മതിൽ ഇടിഞ്ഞുവീണു. യുബിഎംസി സ്‌കൂളിന്റെ മതിലാണ് റോഡിലേയ്ക്ക് ഇടിഞ്ഞുവീണത്. ഉച്ചയ്ക്ക് രണ്ടുപതിനഞ്ചോയോടെയാണ് സംഭവം. മതിൽ തകർന്നുവീണ സമയത്ത് സ്ഥലത്തും സ്കൂൾ പരിസരത്തും ആരുമില്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
ഇന്ന് രാവിലെ മുതൽ കാഞ്ഞങ്ങാട് ശക്തമായ മഴയാണ്. അതിനിടെയാണ് മതിൽ ഇടിഞ്ഞുവീണത്. നേരത്തെ ശക്തിക്ഷയമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ബലപ്പെടുത്തിയ കരിങ്കൽകൊണ്ട് കെട്ടിയ മതിലാണ് തകർന്നുവീണത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
അതേസമയം, തൃശൂർ കൊടുങ്ങല്ലൂരിൽ കനത്ത മഴയിൽ മരം കടപുഴകി വീണ് സ്കൂട്ടർ യാത്രക്കാരൻ മരിച്ചിരുന്നു. കാരുമാത്ര സ്വദേശി ബ്ലാഹയിൽ ഇല്ലത്തിൽ മണികണ്‌ഠനാണ് മരിച്ചത്. ശ്രീനാരായണപുരം - പടിഞ്ഞാറേ വെമ്പല്ലൂർ റോഡിൽ പോഴങ്കാവിലാണ് അപകടമുണ്ടായത്.
പാലക്കാട് ശക്തമായ മഴയ്ക്ക് പിന്നാലെ റോഡിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ തമിഴ്നാട് സ്വദേശിയായ ബൈക്ക് യാത്രികന് പരിക്കേറ്റു. ഇന്ന് പുലർച്ചെ ആറുമണിയോടെയാണ് സംഭവം. ചെർപ്പുളശ്ശേരി ഭാഗത്ത് നിന്നും പാലക്കാടേയ്ക്ക് വരികയായിരുന്ന ലോറിയും എതിർദിശയിൽ വന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്.
വളവു തിരിഞ്ഞുവന്ന ലോറി പെട്ടെന്ന് നിർത്തി ബ്രേക്ക് ചെയ്തതോടെ റോഡിന്റെ മദ്ധ്യഭാഗത്തേയ്ക്ക് നിരങ്ങി പോകുകയും എതിർദിശയിൽ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയുമായിരുന്നു. തുടരെ പെയ്ത മഴയിൽ റോഡ് നനഞ്ഞുണ്ടായ വഴുക്കലാണ് അപകടത്തിന് കാരണമെന്നാണ് വിവരം.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും റോഡുകളിൽ മണ്ണിടിഞ്ഞും മരങ്ങൾ കടപുഴകി വീഴ്ന്നും ഗതാഗതം തടസപ്പെടുകയും ചെയ്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |