
കൊച്ചി: ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് ഡോ. കെ.ജെ. റീനയെ സ്ഥലംമാറ്റിയ സർക്കാർ നടപടി ഹൈക്കോടതി ശരിവച്ചു. സ്ഥലംമാറ്റം സ്റ്റേ ചെയ്ത കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ ഉത്തവ്. പകരം നിയമിക്കപ്പെട്ട ഡോ.വി. മീനാക്ഷി ചുമതലയേറ്റത് പരിഗണിക്കാതെ സ്റ്റേ അനുവദിച്ചത് തെറ്റാണെന്ന് കോടതി വിലയിരുത്തി.
അഡിഷണൽ ഡയറക്ടർ ഒഫ് ഹെൽത്ത് സർവീസസ് ആയിരുന്ന ഡോ. വി. മീനാക്ഷിക്ക് ഡയറക്ടറുടെ അധിക ചുമതല നൽകിയത് കോടതി രേഖപ്പെടുത്തി. ചുമതലയേറ്റശേഷം, സ്ഥലംമാറ്റം സ്റ്റേ ചെയ്ത് റീനയെ തുടരാൻ അനുവദിച്ച ട്രൈബ്യൂണൽ നടപടിയിൽ പിഴവുണ്ട്. സർക്കാർ ഉത്തരവിന്റെ തുടർച്ചയായി ഭരണതലത്തിലുണ്ടായ നടപടികളെല്ലാം പൂർവസ്ഥിതിയിലാക്കാൻ കഴിയില്ല.
ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് ഡോ. റീനയുടെ ഡെപ്യൂട്ടേഷൻ കാലാവധി ഫെബ്രുവരിയിൽ അവസാനിച്ചിരുന്നതായി സർക്കാർ ബോധിപ്പിച്ചു. പബ്ലിക് ഹെൽത്ത് ലാബ് ഡയറക്ടറായി എറണാകുളത്ത് നിയമിക്കുകയും ചെയ്തു. ആരോഗ്യ മേഖലയിലെ അടിയന്തര സാഹചര്യം കണക്കിലെടുത്താണ് ഡയറക്ടറെ മാറ്റി നിയമിച്ചതെന്നും തത്തുല്യ പദവിയിലാണ് പുതിയ നിയമനമെന്നുമായിരുന്നു സർക്കാരിനായി ഹാജരായ അഡിഷണൽ അഡ്വ. ജനറൽ പി.എ. മുഹമ്മദ് ഷായുടെ വാദം. മാനദണ്ഡങ്ങൾ പാലിക്കാതെയായിരുന്നു സ്ഥലംമാറ്റമെന്നായിരുന്നു ഡോ. റീനയുടെ വാദം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |