
കൻസാസ് സിറ്റി: ഫിഫ ലോകകപ്പ് മത്സരങ്ങൾക്കായി തയ്യാറെടുക്കുന്നതിനിടെ ഇംഗ്ലണ്ട് ഫുട്ബോൾ ടീമിൽ മോഷണം. ഫ്ലോറിഡയിലെ പ്രീ-ടൂർണമെന്റ് ബേസിൽ നിന്നും മിസ്സോറിയിലെ കൻസാസ് സിറ്റിയിലുള്ള സ്വോപ്പ് സോക്കർ വില്ലേജ് പരിശീലന ക്യാമ്പിലേക്ക് ഉപകരണങ്ങൾ എത്തിക്കുന്നതിനിടെയാണ് സംഭവം.
താരങ്ങളുടെ ബൂട്ടുകൾ, പന്തുകൾ, പരിശീലന സാമഗ്രികൾ, കോച്ചിംഗ് സ്റ്റാഫിന്റെ തന്ത്രങ്ങൾ രേഖപ്പെടുത്തിയ വൈറ്റ്ബോർഡുകൾ, വിശകലന ഉപകരണങ്ങൾ, മസാജ് ടേബിളുകൾ എന്നിവ ഉൾപ്പെടെ പരിശീലനത്തിനുള്ള വലിയൊരു ഭാഗം സാധനങ്ങളാണ് കള്ളൻ അടിച്ചുമാറ്റിയത്. നായകൻ ഹാരി കെയ്ൻ, റയൽ മാഡ്രിഡ് താരമായ ജൂഡ് ബെല്ലിംഗ്ഹാം എന്നിവരുടേതടക്കം ബൂട്ടുകൾ നഷ്ടപ്പെട്ടവയിലുണ്ട്.
ബുധനാഴ്ച ഡാലസിൽ ക്രൊയേഷ്യയ്‌ക്കെതിരെ നടക്കുന്ന തങ്ങളുടെ ആദ്യ ലോകകപ്പ് മത്സരത്തിന് മുന്നോടിയായി ഞായറാഴ്ച മുതൽ ഇംഗ്ലണ്ട് ടീം പൂർണതോതിലുള്ള പരിശീലനം ആരംഭിക്കാനിരിക്കെയാണ് പരിശീലന ഉപകരണങ്ങളടക്കം നഷ്ടമായത്. ക്രൊയേഷ്യക്കെതിരായ നിർണായക പോരാട്ടത്തിന് മുൻപായി നഷ്ടപ്പെട്ട സാധനങ്ങൾ കണ്ടെത്താനോ അല്ലെങ്കിൽ അവയ്ക്ക് പകരം പുതിയത് എത്തിക്കാനോ ഉള്ള ഓട്ടത്തിലാണ് ഇംഗ്ലണ്ട് ടീം അധികൃതർ. സംഭവത്തിൽ ലോക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംശയമുള്ള രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |