
വാഷിംഗ്‌ടൺ: കാൽപ്പന്ത് ആവേശത്തിനിടയിൽ ഇക്വഡോർ താരം പിയേറോ ഹിൻകാപ്പിയുടെ പ്രണയ തകർച്ച സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. സ്പാനിഷ് ഇൻഫ്ളുവൻസറും മോഡലുമായ ഔറ ഡി ലാ ക്രൂസുമായി പിയേറോ പ്രണയ ബന്ധം അവസാനിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവച്ച വൈകാരികമായ കുറിപ്പിലാണ് ഔറ വേർപിരിയൽ വാർത്ത സ്ഥിരീകരിച്ചത്. എന്നാൽ പിന്നീട് ഈ പോസ്റ്റ് അവർ പിൻവലിക്കുകയും ചെയ്തു.
'ഞങ്ങളുടെ ബന്ധം അവസാനിച്ചിരിക്കുകയാണ്. ഇത് വളരെ ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു. എന്നാൽ ചിലപ്പോഴൊക്കെ കാര്യങ്ങൾ നമ്മൾ വിചാരിച്ചതുപോലെ നടക്കില്ലെന്ന് നമ്മൾ അംഗീകരിക്കേണ്ടി വരും. ഇനി എന്നെ അദ്ദേഹവുമായി ബന്ധപ്പെടുത്തരുത്. എനിക്ക് നേരെ സൈബർ അധിക്ഷേപങ്ങളും മോശം സന്ദേശങ്ങളും അയക്കുന്നത് ദയവായി നിർത്തണം'. -ഔറ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഐവറികോസ്റ്റിനോട് ഇക്വഡോർ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഹിൻകാപ്പിയുടെ കാമുകിയുമായുള്ള വേർപിരിയൽ വാർത്ത പുറത്തുവന്നത്. മത്സരത്തിൽ ഹിൻകാപ്പി അടക്കമുള്ള താരങ്ങളുടെ പ്രകടനം മോശമായതിനെതിരെ കടുത്ത വിമർശനങ്ങളും ഇക്വഡോർ ആരാധകരിൽ നിന്നും ഉയർന്നിരുന്നു. കളിയിലെ തോൽവിക്ക് പിന്നാലെ താരത്തെ കാമുകിയും ഉപേക്ഷിച്ചല്ലോ എന്ന തരത്തിലുള്ള ട്രോളുകളും സൈബർ അധിക്ഷേപങ്ങളും സോഷ്യൽ മീഡിയയിൽ സജീവമാവുകയും ചെയ്‌തിരുന്നു.

എന്നാൽ വേർപിരിയലിനെ ലോകകപ്പ് മത്സരഫലവുമായി കൂട്ടിവായിക്കേണ്ടതില്ലെന്നാണ് ഔറ വ്യക്തമാക്കുന്നത്. തന്നെ ലക്ഷ്യം വച്ചുള്ള സൈബർ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും അവർ അഭ്യർത്ഥിച്ചു. അതേസമയം, വിഷയത്തിൽ പ്രതികരിക്കാൻ ഹിൻകാപ്പി തയ്യാറായിട്ടില്ല. തന്റെ ശ്രദ്ധ മുഴുവനും അടുത്ത മത്സരങ്ങളിൽ മാത്രമാണെന്നും താരം പറഞ്ഞു. പ്രണയ തകർച്ച താരത്തിന്റെ ലോകകപ്പിലെ തുടർന്നുള്ള പ്രകടനങ്ങളെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ഇക്വഡോർ ആരാധകർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |