
വഡലഹാര : ദക്ഷിണകൊറിയയ്ക്ക് എതിരായ രണ്ടാം മത്സരത്തിന് മെക്സിക്കോയുടെ ടീം ലൈനപ്പ് പ്രഖ്യാപിച്ചപ്പോൾ ആരാധകർ നിരാശരായതിന് ഒരു കാരണമേ ഉണ്ടായിരുന്നുള്ളൂ. ഗോൾ കീപ്പറായി ഗ്വില്ലർമോ ഒച്ചോവയില്ല. പകരം വലകാത്തത് റൗൾ റാംഗലാണ്.
ലോകകപ്പ് വരുമ്പോൾ , മെക്സിക്കോയെക്കുറിച്ചുള്ള ചർച്ചകളെല്ലാം എത്തിനിൽക്കുന്നത് ഗ്വില്ലർമോ ഒച്ചോവയെന്ന ഗോളിയെ ചുറ്റിപ്പറ്റിയാണ്. അതിന് കാരണം ഒന്നേയുള്ളൂ, 2014ലെ ബ്രസീൽ ലോകകപ്പിലെ അദ്ദേഹത്തിന്റെ വിസ്മയ സേവുകൾ. ആ ലോകകപ്പിൽ മെക്സിക്കോ പ്രീക്വാർട്ടറിൽ പുറത്തായെങ്കിലും ഒച്ചോവയുടെ സേവുകൾ ടൂർണമെന്റ് കഴിഞ്ഞും ചർച്ചകളിൽ നിറഞ്ഞു. യൂറോപ്പിലെ വമ്പൻ ക്ളബുകളിലൊന്നും കളിച്ചിട്ടില്ലാത്ത ഒച്ചോവ ലോകകപ്പ് സ്പെഷ്യലിസ്റ്റാണ്. 2018ലും 2022ലും ഇദ്ദേഹമാണ് മെക്സിക്കോയുടെ വലകാത്തത്.
ഇപ്പോൾ 40 വയസുള്ള ഒച്ചോവ ഇത് ആറാമത്തെ ലോകകപ്പിനാണ് ടീമിൽ ഉൾപ്പെടുന്നത്. എന്നാൽ മൂന്ന് ലോകകപ്പുകളിൽ മാത്രമാണ് കളത്തിലിറങ്ങാൻ അവസരം ലഭിച്ചത്.2006ലും 2010ലും ഒറ്റമത്സരത്തിൽപ്പോലും കളിക്കാൻ കഴിയാതെ ബെഞ്ചിലിരിക്കുകയായിരുന്നു. രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിൽ 153 മത്സരങ്ങളിൽ മെക്സിക്കോയ്ക്ക് വേണ്ടി ഗോൾ വലകാത്തിട്ടുണ്ട് ഒച്ചോവ. കഴിഞ്ഞരാത്രി രണ്ടാം മത്സരവും ജയിച്ച് മെക്സിക്കോ നോക്കൗട്ട് ഉറപ്പിച്ചതിനാൽ വ്യാഴാഴ്ച ചെക് റിപ്പ്ളബിക്കിനെതിരായ മത്സരത്തിൽ ഒച്ചോവയ്ക്ക് കോച്ച് ഹാവിയർ അഗ്വിറെ അവസരം നൽകുമെന്നാണ് സൂചനകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |