
ന്യൂഡൽഹി: ജമ്മു കാശ്‌മീരിനെയും ലഡാക്കിനെയും ബന്ധിപ്പിക്കുന്ന സോജിലാ തുരങ്കപാത 2028ൽ കമ്മിഷൻ ചെയ്യും. തുരങ്കപാതയിലെ ഖനനം പൂർത്തിയായി. ഇരു ദിശകളിൽ യാത്ര ചെയ്യാനായി റോഡുകളുടെയും മറ്റ് സൗകര്യങ്ങളുടെയും നിർമ്മാണം പൂർത്തിയാക്കി. 2028 ഫെബ്രുവരിക്ക് മുൻപ് കമ്മിഷൻ ചെയ്യാനാണ് ഉദ്ദേശം. ഇതോടെ നിലവിലെ ഒന്നര മണിക്കൂർ യാത്ര 15മിനിട്ടായി കുറയും. സൈനിക നീക്കങ്ങൾക്കും പ്രയോജനപ്പെടും.
ലഡാക്കിലെ മിനിമാർഗിൽ അവസാനിക്കുന്ന ഭാഗത്തെ രണ്ടര മീറ്റർ കട്ടിയുള്ള പാറക്കെട്ടുകൾ സ്‌ഫോടനത്തിലൂടെ തകർത്താണ് രണ്ടറ്റവും ബന്ധിപ്പിക്കാനുള്ള നിർമ്മാണത്തിന്റെ അവസാന ഘട്ടം പൂർത്തിയാക്കിയത്. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി റിമോട്ട് ഉപയോഗിച്ച് സ്‌ഫോടനം നിർവഹിച്ചു. ജമ്മുകാശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള, ലെഫ്‌റ്റനന്റ് ഗവർണർ മനോജ് സിൻഹ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
നിശ്ചയിച്ചതിലും ആറുമാസം മുൻപേ തുരങ്കത്തിന്റെ ഇരുവശങ്ങളും ബന്ധിപ്പിക്കാനായി. നിലവിൽ വർഷത്തിൽ ആറുമാസം മഞ്ഞു മൂടിക്കിടക്കുന്നതിനാൽ സോജിലാ പാസിലൂടെയുള്ള റോഡ് ഉപയോഗിക്കാനാകില്ല. 1999ലെ കാർഗിൽ യുദ്ധത്തിനിടെ ലേ-കാശ്മീർ റോഡ് വഴിയുള്ള മിലിട്ടറി സാമഗ്രികളുടെ നീക്കം പാകിസ്ഥാൻ സൈന്യം തടസപ്പെടുത്തിയിരുന്നു.
നിർമ്മാണം തുടങ്ങിയത് 2020ൽ
ബാൽട്ടാൽ (സോണാമാർഗ്), മീനമാർഗ് (ദ്രാസ്, കാർഗിൽ) എന്നിവയ്ക്കിടയിലുള്ള സോജില മേഖലയിൽ
ദൈർഘ്യം- 13.15 കിലോമീറ്റർ
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തുരങ്ക പാത (ഏകദേശം 11,578 അടി)
ഏഷ്യയിലെ ഏറ്റവും നീളം കൂടിയ തുരങ്ക പാത
പ്രതീക്ഷിക്കുന്ന ചെലവ്-6,500 കോടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |