
ബോസ്നിയയെ 4-1ന് തോൽപ്പിച്ച് സ്വിറ്റ്സർലാൻഡ്
ലോസാഞ്ചലസ് : ലോകകപ്പ് ഗ്രൂപ്പ് ബിയിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ ബോസ്നിയ ഹെഴ്സഗോവിനയെ ഒന്നിനെതിരെ നാലുഗോളുകൾക്ക് തകർത്ത് തരിപ്പണമാക്കി സ്വിറ്റ്സർലാൻഡ് നോക്കൗട്ട് പ്രതീക്ഷകൾ സജീവമാക്കി. രണ്ടാം പകുതിയിലാണ് സ്വിസിന്റെ ആദ്യ ഗോൾ പിറന്നത്. സ്വിറ്റ്സർലാൻഡിന് വേണ്ടി യൊഹാൻ മൻസാംബി ഇരട്ട ഗോളുകൾ നേടി. റൂബൻ വർഗാസും ഗ്രാനിറ്റ് ഷാക്കയും ഓരോ ഗോളടിച്ചു. പെനാൽറ്റിയിൽ നിന്നായിരുന്നു ഷാക്കയുടെ ഗോൾ.ഇൻജുറി ടൈമിൽ എർമിൻ മഹ്മിച്ചാണ് ബോസ്നിയയുടെ ആശ്വാസ ഗോളടിച്ചത്.
ആദ്യമത്സരത്തിൽ ഖത്തറുമായി സമനിലയിൽ പിരിഞ്ഞിരുന്ന സ്വിസ് ഇന്നലെ വിജയത്തിനുവേണ്ടി ഉറച്ചചുവടുകളുമായാണ് കളത്തിലിറങ്ങിയത്. എന്നാൽ ആദ്യ പകുതിയിൽ അവരെ ഗോളടിക്കാൻ ബോസ്നിയ സമ്മതിച്ചില്ല.74-ാം മിനിട്ടിൽ മൻസാംബിയിലൂടെ സ്വിറ്റ്സർലാൻഡ് മുന്നിലെത്തിയെങ്കിലും പൂർണമായും അവരുടെ വരുതിയിലേക്കെത്തിയത് 80-ാം മിനിട്ടിൽ ബോസ്നിയ താരം താരീഖ് മുഹറെമോവിച്ച് ചുവപ്പുകാർഡ് കണ്ട് മടങ്ങിയിതോടെയാണ്. 10 പേരായി ചുരുങ്ങിയ ബോസ്നിയയ്ക്ക് എതിരെ 84-ാം മിനിട്ടിൽ വർഗാസും 90-ാം മിനിട്ടിൽ മൻസാംബിയും വലചലിപ്പിച്ചു.ഇൻജുറി ടൈമിന്റെ മൂന്നാം മിനിട്ടിൽ മഹ്മിച്ച് ഒരെണ്ണം തിരിച്ചടിച്ചെങ്കിലും ഏഴാം മിനിട്ടിൽ പെനാൽറ്റിയിലൂടെ ഷാക്ക വലകുലുക്കി.
നാലുപോയിന്റുമായ കാനഡയാണ് ഗ്രൂപ്പി ഒന്നാമത്. അത്രതന്നെ പോയിന്റുള്ള സ്വിറ്റ്സർലാൻഡ് രണ്ടാമതുണ്ട്. ഓരോ പോയിന്റുള്ള ബോസ്നിയയും ഖത്തറും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |