
ന്യൂഡൽഹി: പാക് അധീന കാശ്‌മീരിലെ (പിഒകെ) സർക്കാർ വിരുദ്ധ പ്രക്ഷോഭകരെ ഉപരോധത്തിലൂടെ സമ്മർദ്ദത്തിലാക്കാനുള്ള നീക്കങ്ങളുമായി പാക് സർക്കാർ. ആഹാരം, മരുന്ന്, ഇന്ധനം തുടങ്ങിയവയുടെ ലഭ്യതയാണ് നിർത്തലാക്കിയിരിക്കുന്നത്. അവശ്യ വസ്തുക്കളുമായെത്തുന്ന വാഹനങ്ങളെ പ്രദേശത്തേയ്ക്ക് കടത്തിവിടുന്നില്ലെന്ന് ട്രക്ക് ഡ്രൈവർമാരും പ്രദേശവാസികളും പറയുന്നു. ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ (ജെഎഎസി) നേതൃത്വത്തിലാണ് സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ നടക്കുന്നത്. എന്നാൽ ഉപരോധ റിപ്പോർട്ടുകൾ പാക് സർക്കാർ നിഷേധിച്ചു.
നിയമസഭയിൽ ഇന്ത്യൻ ഭരണ കാശ്‌മീരിലെ കുടിയേറ്റക്കാർക്കായി നീക്കിവച്ചിരിക്കുന്ന 12 സീറ്റുകളിന്മേലുള്ള തർക്കമാണ് സംഘർഷങ്ങൾക്ക് കാരണം. തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കാനും ആശ്രിത സർക്കാരുകൾ സ്ഥാപിക്കാനും സർക്കാർ ഈ സീറ്റുകൾ ഉപയോഗിക്കുന്നുണ്ടെന്ന് പ്രാദേശിക ഗ്രൂപ്പുകൾ ആരോപിക്കുന്നു.
പ്രതിഷേധങ്ങൾക്ക് മറുപടിയായി പാകിസ്ഥാൻ ജെഎഎസിയെ ഭീകര സംഘടനയായി പ്രഖ്യാപിക്കുകയും അതിന്റെ പിന്തുണക്കാർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. തുടർന്നുണ്ടായ ഏറ്റുമുട്ടലുകളിൽ കുറഞ്ഞത് 58 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. അതിനുശേഷം പിഒകെയിലെ സാധാരണ ജീവിതം തടസപ്പെട്ടു. ജെഎഎസിയെ അടിച്ചമർത്തിയത് ഗതാഗത സംവിധാനങ്ങൾ, ചരക്കുനീക്കം തുടങ്ങിയവയെ പ്രതികൂലമായി ബാധിക്കുകയും വ്യാപാര സ്ഥാപനങ്ങളും വിപണികളും അടച്ചുപൂട്ടുന്നതിനും കാരണമായി.
ഉപരോധങ്ങൾ കനക്കുമ്പോഴും ജെഎഎസിയുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭം കൂടുതൽ ശക്തി പ്രാപിക്കുകയാണെന്നാണ് വിവരം. 70,000ത്തിലധികം ആളുകൾ കഴിഞ്ഞ രണ്ടാഴ്‌ചക്കിടെ പ്രക്ഷോഭത്തിന്റെ ഭാഗമായി. പിഒകെയിലെ കൂടുതൽ ഗ്രാമങ്ങളിലേയ്ക്കും നഗരങ്ങളിലേയ്ക്കും സംഘർഷം വ്യാപിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |