
പാരീസ്: ലോകത്തെ തത്സമയ ഡിജിറ്റൽ ഇടപാടുകളുടെ പകുതിയും നടക്കുന്നത് ഇന്ത്യയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യു.പി.ഐ പോലുള്ള പ്ലാറ്റ്ഫോമുകൾ വഴിയാണ് സാദ്ധ്യമാകുന്നതെന്നും പറഞ്ഞു. ഇന്നലെ പാരീസിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം യൂറോപ്പിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ്, ടെക് പരിപാടിയായ 'വിവടെക് 2026' ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സാങ്കേതികവിദ്യ ജനാധിപത്യവത്കരിക്കപ്പെടണം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം എ.ഐ എന്നത് കൃഷി, പൊതുജനക്ഷേമം, ആരോഗ്യം എന്നിവയുടെ പുരോഗതി ലക്ഷ്യമിട്ടുള്ള എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനമാണ് ' - മോദി പറഞ്ഞു. ഉച്ചകോടിയിൽ ഔദ്യോഗിക എ.ഐ പങ്കാളിത്ത രാജ്യമായി പങ്കെടുത്ത ഇന്ത്യ, ഏറ്റവും വലിയ പവലിയനാണ് ഒരുക്കിയത്. വിവിധ കമ്പനി മേധാവിമാരുമായി കൂടിക്കാഴ്ച നടത്തിയ മോദി ഇന്ത്യയിലെ സാദ്ധ്യതകൾ ചർച്ച ചെയ്തു. തുടർന്ന് ലെ സെയ്ൻ മ്യൂസികൽ സെന്ററിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത ശേഷം അദ്ദേഹം ന്യൂഡൽഹിയിലേക്ക് തിരിച്ചു.
ഫ്രാൻസിലെ എവിയനിൽ ജി 7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമാണ് മോദി പാരീസിലെത്തിയത്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി തുടങ്ങിയ ലോകനേതാക്കളുമായി അദ്ദേഹം ചർച്ച നടത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |