
ഭുവനേശ്വർ: സർ ഐസക്ക് ന്യൂട്ടൺ ശാസ്‌ത്രജ്ഞനല്ലെന്നും മഹാനായ പൈലറ്റാണെന്നും പറഞ്ഞാൽ വിശ്വസിക്കുമോ? എന്നാൽ, ഒഡീഷയിൽ കുട്ടികളുടെ പാഠപുസ്‌തകത്തിൽ സംഭവിച്ച വലിയൊരബദ്ധമാണിത്. തീർന്നിട്ടില്ല, ഇത്തരത്തിൽ 1678 അബദ്ധങ്ങളാണ് പാഠപുസ്‌തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഒഡീഷയിലെ ഒന്നു മുതൽ എട്ടാം ക്ലാസുവരെയുള്ള പരിഷ്‌കരിച്ച പാഠപുസ്‌തകങ്ങളിലാണ് ഇത്രയധികം തെറ്റുകൾ കണ്ടെത്തിയത്. 2020-ലെ ദേശീയ വിദ്യാഭ്യാസ നയം (എൻഇപി), ഒഡീഷാ കരിക്കുലം ഫ്രെയിംവർക്ക് 2025 എന്നിവ അടിസ്ഥാനമാക്കി 2026-27 അദ്ധ്യയന വർഷത്തേയ്‌ക്കായാണ് പാഠപുസ്‌തകങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. പുസ്‌തകങ്ങൾ സ്‌കൂളിലെത്തിയതിന് പിന്നാലെ അദ്ധ്യാപകർ വ്യാപകമായി തെറ്റുകൾ ചൂണ്ടിക്കാട്ടുകയായിരുന്നു.
കർണാടക നിയമസഭയുടെ ചിത്രം കാണിച്ച് ഒഡീഷാ നിയമസഭയെന്നും ഹംപിയിലെ ക്ഷേത്ര സമുച്ചയം കാണിച്ച് കൊണാർക്കിലെ സൂര്യക്ഷേത്രമെന്നുമാണ് പുസ്‌തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ശാസ്‌ത്രപുസ്‌തകത്തിലാകട്ടെ താപനിലയെ തെറ്റായി മർദം എന്നാണ് രേഖപ്പെടുത്തിയത്. ഭക്ഷ്യശൃംഖലയ്‌ക്ക് പകരം ഭക്ഷ്യശൃംഖലാ ജാലമെന്നും രേഖപ്പെടുത്തിയിരിക്കുന്നു. എട്ടാം ക്ലാസിലെ പാഠപുസ്‌തകത്തിലാണ് ഏറ്റവും കൂടുതൽ തെറ്റുള്ളതെന്ന് സ്‌കൂൾ ആന്റ് മാസ് എഡ്യുക്കേഷൻ ആരോപിക്കുന്നു.
വിഷയത്തിൽ ഉന്നതതല അന്വേഷണത്തിന് മുഖ്യമന്ത്രി മോഹൻ ചരൺ മാഞ്ചി ഉത്തരവിട്ടു. ഉത്തരവാദികളായവരെ കണ്ടെത്തി കർശന നടപടിയെടുക്കാനാണ് മുഖ്യമന്ത്രിയുടെ നിർദേശം. ഡയറക്‌ടർ ഒഫ് ടീച്ചർ എജ്യുക്കേഷന്റെയും എസ്‌സിആർടിയുടെയും മേൽനോട്ടത്തിലാണ് പാഠപുസ്‌തകങ്ങൾ ഒരുക്കിയത്. വിഷയത്തിൽ ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് അന്വേഷണസമിതിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |