
കോട്ടയം : മലയോരമേഖലയിലെ പ്രധാന വരുമാനമാർഗമായ റമ്പൂട്ടാന്റെ ഡിമാൻഡ് ഇടിഞ്ഞു. റബർ വെട്ടിമാറ്റി പകരം റമ്പൂട്ടാൻ കൃഷി ചെയ്തവരടക്കം ഇപ്പോൾ പ്രതിസന്ധിയിലാണ്. സാധാരണ വിളയും മുന്നേ വില ഉറപ്പിച്ച് അഡ്വാൻസും നൽകി മരങ്ങൾ വലയിട്ട് മൂടുകയാണ് പതിവ്. ഇത്തവണ കച്ചവടക്കാരെത്തിയില്ല. വലയിട്ട തോട്ടങ്ങളും കുറവാണ്. കഴിഞ്ഞ വർഷം വില ഉയർന്നു നിന്ന സമയത്തു വലിയ വില നൽകിയ വ്യാപാരികൾക്ക് പ്രതീക്ഷിച്ച ലാഭം കിട്ടിയില്ല. കനത്ത മഴയും മറ്റ് അധിക ചെലവുകളും പ്രതിസന്ധിയ്ക്ക് ആക്കം കൂട്ടി. നിലവിൽ നാടൻ കായ്ക്ക് കിലോയ്ക്ക് 150 രൂപയും ബഡ് കായ്ക്ക് 250 രൂപയാണ് ശരാശരി വിപണി വില. എന്നാൽ ചെലവുകഴിഞ്ഞാൽ വലിയ ലാഭമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വ്യാപാരികളുടെ പിന്മാറ്റം. അതേസമയം, വർഷത്തിൽ ഒരുതവണ ലഭിക്കുന്ന വരുമാനം നിലച്ചതിലുള്ള സങ്കടമാണ് കർഷകർക്ക്.
വലയിടാൻ പണമെറിയണം
കർഷകർക്ക് നൽകുന്ന വില കൂടാതെ റമ്പൂട്ടാൻ വിളയുന്നതിനു മുൻപ് കിളികളും അണ്ണാനും തിന്നാതിരിക്കാൻ മരങ്ങളിൽ മൂടുന്ന വലയുടെ വില കിലോ 140 രൂപയാണ്. കടലിൽ മത്സ്യബന്ധനത്തിനു പോകുന്നവരുടെ വലകളാണ് വ്യാപാരികൾ വാങ്ങുന്നത്. ഇത് ഉപ്പുവെള്ളം പറ്റുന്നതിനാൽ ഒരു വർഷമാണ് ഉപയോഗിക്കാനാകുക. വല മരത്തിൽ മൂടാൻ തൊഴിലാളിക്ക് 1500 രൂപയാണ് ചെലവ്. പിന്നീട് റമ്പൂട്ടാൻ പറിക്കുന്നതിനു കൂലിയും ചെലവും അടക്കം 1700 രൂപയാകും. ഇതിനു ശേഷം വല അഴിക്കുന്നതിനും 1500 രൂപ വീണ്ടും കൂലി കൊടുക്കണം.
വ്യാപാരികളും കർഷകരും കഷ്ടത്തിൽ
തമിഴ് നാട് വിപണിയിടിഞ്ഞു, വ്യാപാരികൾക്ക് നഷ്ടം
മലബാർ മേഖലകളിൽ വ്യാപക കൃഷി
വർഷത്തിൽ ഒരു തവണ മാത്രം വരുമാനം
പലരും റബർ വെട്ടിമാറ്റി കൃഷി തുടങ്ങിയവർ
''കാലവർഷം എത്തിയതോടെ കായ്കൾ വ്യാപകമായി കൊഴിയുകയാണ്. ജനുവരിയിൽ കൃഷിയിറക്കി ജൂൺ അവസാനത്തോടെയാണ് സാധാരണ വിളവെടുപ്പ്. തമിഴ്‌നാട്ടിൽ നിന്ന് റമ്പൂട്ടാൻ എത്തുന്നുണ്ടെങ്കിലും നാട്ടിലേത് പോലുള്ള രുചിയില്ല.
കർഷകർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |