സംസ്ഥാനത്ത് കുറവ് 800 ഡോക്ടർമാർ, 7,500 നഴ്സുമാർ
കോഴിക്കോട്: നിപയും ഷിഗെല്ലയുമുൾപ്പെടെ പകർച്ചവ്യാധികൾ ഭീഷണിയുയർത്തുമ്പോഴും ജില്ലയിലെ ആശുപത്രികളിൽ ഡോക്ടർമാരുടെയും നഴ്സുമാരുടെയും കുറവ് തിരിച്ചടിയാവുന്നു. മരുന്നും ഉപകരണങ്ങളും വേണ്ടത്രയില്ലാത്തതിനാൽ ശസ്ത്രക്രിയയടക്കം വെെകുന്നതായി ആക്ഷേപം.
കുടുംബാരോഗ്യ കേന്ദ്രങ്ങൾ മുതൽ ജില്ല ജനറൽ ആശുപത്രികൾ വരെ സംസ്ഥാനത്ത് പുതിയ എണ്ണൂറോളം ഡോക്ടർമാരും 7,500 ഓളം നഴ്സുമാരം വേണം. ജില്ലയിൽ മെഡിക്കൽ കോളേജ് ഒഴികെയുള്ള ആശുപത്രികളിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരടക്കം പുതിയ 36 പേർ വേണം.
കോഴിക്കോട് മെഡിക്കൽ കോളേജിൽ സർജറി വിഭാഗത്തിൽ മാത്രം എട്ട് ഒഴിവുണ്ട്. നാല് പ്രൊഫസർമാരുണ്ടായതിൽ ഒരാളെ മാറ്റി. 1960ലെ സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴും. അതിനിടെ ഡി.എം.ഒ ഡോ.രാജാറാം വിരമിച്ചു. പകരം നിയമനമായിട്ടില്ല. അഡീഷണൽ ഡി.എം.ഒയ്ക്കാണ് ചുമതല.
മെഡിക്കൽ കോളേജ് ഉൾപ്പെടെ പല ആശുപത്രികളിലും പുതിയ കെട്ടിടങ്ങളും വാർഡുകളും അനുബന്ധ സൗകര്യങ്ങളും ഉണ്ടായെങ്കിലും വേണ്ടത്ര ജീവനക്കാരെ നിയമിച്ചില്ല. കോഴിക്കോട് മെഡിക്കൽ കോളേജിൽ 250 പുതിയ നഴ്സുമാർ വേണമെന്ന് കേരള ഗവ. നഴ്സസ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. സ്ഥിരം, താത്കാലിക ജീവനക്കാരടക്കം 700 ഓളം പേരാണ് മെഡിക്കൽ കോളേജിലുള്ളത്. മാരക രക്തജന്യ രോഗികൾക്ക് മരുന്നും ലൂക്കോസൈറ്റ് ഫിൽട്ടർ സെറ്റും നൽകിയിരുന്നതും മുടങ്ങി. മരുന്ന് കമ്പനികൾക്ക് നൽകാനുള്ള തുകയുൾപ്പെടെ ആറായിരം കോടി രൂപ ഖജനാവിൽ ബാക്കിവച്ചാണ് തങ്ങൾ അധികാരമൊഴിയുന്നതെന്നാണ് മുൻ ധനമന്ത്രി പറഞ്ഞത്.
കോടികളുടെ കുടിശ്ശിക
മരുന്ന് കമ്പനികൾക്ക് 476 കോടിയും കാരുണ്യ പദ്ധതിയിൽ 2017 കോടിയും ഉപകരണങ്ങൾ വാങ്ങിയതിൽ 150 കോടിയും കുടിശ്ശികയുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. കുടിശ്ശികയുള്ളതിനാൽ ഉപകരണങ്ങളുടെയടക്കം വിതരണം കമ്പനികൾ നിറുത്തി. മരുന്നുകളുടെ ലഭ്യതക്കുറവിനും ഇത് കാരണമാകുന്നു. കുടിശ്ശികയുള്ളതിനാൽ മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ ടെൻഡറിൽ പങ്കെടുക്കാൻ രണ്ട് വർഷമായി മരുന്ന് കമ്പനികൾ തയ്യാറാവുന്നില്ല.
ഡോക്ടർമാർ നന്നേ കുറവുള്ള ജില്ലകൾ
കണ്ണൂർ, കാസർകോട്, വയനാട്, പാലക്കാട്, ഇടുക്കി
സംസ്ഥാനത്ത് നഴ്സുമാർ
സ്ഥിരം ജീവനക്കാർ....14,000
താത്കാലികക്കാർ...10,000
കൂടുതൽ വേണ്ടത്....7,500
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |