കോട്ടയം: കോടിമതയിലെ ആധുനിക അറവുശാല പ്രവർത്തനം ആരംഭിക്കാൻ വൈകുന്നതിൽ നഗരസഭാ സെക്രട്ടറിക്ക് ഹൈക്കോടതിയുടെ താക്കീത്. വിഷയത്തിൽ സത്യവാങ്മൂലം സമർപ്പിക്കാത്ത പക്ഷം ജൂലായ് 10ന് രാവിലെ 10.30ന് നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. രണ്ട് വർഷം മുമ്പ് അറവുശാല എട്ട് മാസത്തിനകം പ്രവർത്തനക്ഷമമാക്കണമെന്ന കോടതി ഉത്തരവ് പാലിക്കാത്തതിനെ തുടർന്നാണ് നടപടി. ജസ്റ്റിസ് അബ്ദുൾ ഹക്കീം അദ്ധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഹർജി നൽകിയ മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷന്റെ പരാതിയിലാണ് കോടതിയുടെ ഇടപെടൽ.
ആറു വർഷം മുമ്പ് ഉദ്ഘാടനം ചെയ്ത അറവുശാല നാളിതിവരെ പ്രവർത്തനം ആരംഭിച്ചിട്ടില്ല. മലിനജല സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാത്തതിനാൽ അനുമതി നൽകാനാകില്ലെന്ന് പൊലൂഷ്യൻ കൺട്രോൾ ബോർഡ് അറിയിച്ചിരുന്നുവെങ്കിലും ആവശ്യമായ നടപടികൾ നഗരസഭ സ്വീകരിച്ചില്ല.
മാലിന്യം കുന്നുകൂടി
ഇതിനിടെ അറവുശാല കെട്ടിടവും പരിസരവും ഹരിതകർമ്മസേനയുടെ മാലിന്യം നിക്ഷേപിക്കുന്ന കേന്ദ്രമായി മാറി. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കുന്നുകൂടിയതിനാൽ കെട്ടിടം പോലും വ്യക്തമായി കാണാനാകാത്ത അവസ്ഥയാണ്. അറവുശാലയിലെ ഉപകരണങ്ങളും നാശോമുഖമായി. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി ലഭിച്ചാലും നിലവിലെ സാഹചര്യത്തിൽ അറവുശാല പ്രവർത്തനസജ്ജമാക്കാൻ കഴിയുമോയെന്ന ആശങ്കയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |