
നെടുമങ്ങാട്: ജല അതോറിട്ടിയും ഗ്രാമപഞ്ചായത്തും കൈയൊഴിഞ്ഞ അരുവിക്കര ഡാം സൈറ്റിലെ ശിവ പാർക്കിൽ സന്ദർശകർക്ക് സുരക്ഷാഭീഷണി. യാതൊരു മുൻകരുതലും ഇല്ലാതെയാണ് പാർക്കിന് നടുവിൽ വൈദ്യുതി മെയിൻ സ്വിച്ച് ബോർഡ് തുറന്ന നിലയിൽ സ്ഥാപിച്ചിരിക്കുന്നത്. പാർക്കിന്റെ പ്രവർത്തനം നിയന്ത്രിക്കാൻ അധികൃതർ നിയമിച്ചിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ വേതനം ലഭിക്കാതായതോടെ സേവനം നിറുത്തിയിട്ട് നാളേറെയായി. നൂറ് കണക്കിന് കുട്ടികളാണ് കുടുംബസമേതം പാർക്കിലെത്തുന്നത്. എന്നിട്ടും ഗ്രാമപഞ്ചായത്തിനും വാട്ടർ അതോറിട്ടിക്കും മിണ്ടാട്ടമില്ല.
വാട്ടർ അതോറിട്ടിവക ഭൂമിയിൽ തദ്ദേശ സ്ഥാപനങ്ങളുടെയും സർക്കാരിന്റെയും ടൂറിസം ഇതര ഏജൻസികളുടെയും പദ്ധതികൾക്ക് ഉദ്യോഗസ്ഥർ ഇടങ്കോലിടുന്നത് ഇവിടെ തുടർക്കഥയാണ്.
നടവഴികൾ അപകടാവസ്ഥയിൽ
നടവഴികൾ സ്ളാബുകൾ ഇളകിയും പായൽ മൂടിയും അപകടാവസ്ഥയിലാണ്.കാട് കയറി ഇഴജന്തുക്കളും തെരുവ് നായ്ക്കളും താവളമാക്കി.സാമൂഹ്യവിരുദ്ധ സംഘങ്ങളും മദ്യപന്മാരും തമ്പടിക്കുന്നതായി പരാതി ഉയർന്നിട്ടും നിയമപാലകരും തിരിഞ്ഞു നോക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവത്തിൽ സന്ദർശകരുടെ എണ്ണം അനുദിനം കുറഞ്ഞുവരുകയാണ്.
വാട്ടർ അതോറിട്ടിയും പഞ്ചായത്തും വടംവലിയിൽ
ഡാം നിർമ്മാണ വേളയിൽ,അഭിമുഖമായി സ്ഥിതിചെയ്യുന്ന ദേവീക്ഷേത്രവുമായി ബന്ധപ്പെട്ടാണ് ശിവ പാർക്ക് ഒരുക്കിയത്. 2016ൽ എ.സമ്പത്ത് എം.പിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 15ലക്ഷം രൂപ വിനിയോഗിച്ച് പുനരുദ്ധീകരിച്ചതാണ് അരുവിക്കര ശിവപാർക്ക്. അന്നു സ്ഥാപിച്ച കളിക്കോപ്പുകൾ നാശത്തിന്റെ വക്കിലാണ്.
നവീകരണത്തെയും പരിപാലനത്തെയും എതിർക്കുന്ന വാട്ടർ അതോറിട്ടി സ്വന്തം നിലയിൽ ഏറ്റെടുത്ത് പ്രവർത്തിപ്പിക്കാൻ മുന്നോട്ടു വരുന്നില്ല. ടൂറിസം വകുപ്പ് മുന്നോട്ടുവച്ച ഒരു ഡസനോളം പദ്ധതികളാണ് വാട്ടർ അതോറിട്ടിയുടെ എതിർപ്പിൽ ഫയലിൽ കുടുങ്ങി പാഴായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |