തിരുവനന്തപുരം: അതിർത്തിയിലെ പരിശോധന നിലയ്‌ക്കുകയും ട്രോളിംഗ് നിരോധനം നിലവിൽ വരികയും ചെയ്‌തതോടെ അന്യ സംസ്ഥാനങ്ങളിൽ നിന്നും പഴകിയ മത്സ്യവും ഇറച്ചിയും ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ എത്തുന്നതായി പരാതി. വിലക്കുറവ് ലക്ഷ്യമിട്ട് തമിഴ്‍നാട്ടിൽ നിന്ന് ഡ്രസ് ചെയ്‌ത കോഴിയിറച്ചിയും വെട്ടി തയ്യാറാക്കിയ ബീഫ്,മട്ടൻ എന്നിവയും പല സ്ഥാപനങ്ങളിലും എത്തിക്കുന്നതായി ആക്ഷേപമുണ്ട്.
കഴിഞ്ഞ ദിവസം വർക്കലയിലെ ഒരു സ്ഥാപനത്തിൽ നിന്നും നഗരസഭാ ആരോഗ്യവിഭാഗം 192 കിലോ പഴകിയ ചിക്കൻ പിടിച്ചെടുത്തിരുന്നു. ഉപഭോക്താവിന്റെ പരാതിയിൽ നടത്തിയ പരിശോധനയിലാണ് രണ്ട് കിലോ വീതം തൂക്കമുള്ള 96 പാക്കറ്റുകൾ പിടിച്ചെടുത്തത്. ഇത് തമിഴ്‌നാട്ടിൽ നിന്നും എത്തിച്ചതാണോ എന്നതിൽ അന്വേഷണം നടക്കേണ്ടതുണ്ട്. ജില്ലയിലെ അതിർത്തി മേഖലയിൽ തമിഴ്‍നാട്ടിൽ നിന്നുമെത്തിക്കുന്ന ഇത്തരം മാംസം വ്യാപകമായി വിൽക്കുന്നതെന്ന് നേരത്തെ പരാതിയുണ്ട്.
മാംസാവശിഷ്ടങ്ങൾ സംസ്‌കരിക്കാൻ സൗകര്യമില്ലാത്തതിനാലാണ് ഈ രീതിയിലെത്തിക്കുന്ന മാംസം കച്ചവടക്കാർ വാങ്ങി ഇവിടെ വിറ്റഴിക്കുന്നത്. ട്രോളിംഗ് നിരോധനം വന്നതോടെ മത്സ്യം സംബന്ധിച്ചും പരാതിയുണ്ട്. ഫോർമാലിൻ അടക്കമുള്ള രാസവസ്തുക്കൾ ചേർത്തവയാണ് കൂടുതൽ എത്തുന്നതെന്നാണ് ആക്ഷേപം. സ്ഥിതി ഗുരുതരമായിട്ടും ഇതുസംബന്ധിച്ച് പരിശോധന നടത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല. നഗരത്തിലെയും സമീപ മേഖലകളിലെയും ഹോട്ടലുകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും വില്പന. ഗുരുതര രോഗങ്ങൾക്ക് കാരണമാകുന്നതിനാൽ അധികൃതരുടെ അടിയന്തര ശ്രദ്ധ വേണമെന്നാണ് ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |