കാട്ടാക്കട: പൂവച്ചൽ ജംഗ്ഷനിലെ ധനകാര്യ സ്ഥാപനത്തിന്റെ ശാഖാ മാനേജരെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. കണ്ടല സ്വദേശിയായ ഗിരീഷിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കുറ്റിച്ചൽ സ്വദേശിയായ രാജേഷ് ഉൾപ്പെടെ നാലുപേർക്കെതിരെ കാട്ടാക്കട പൊലീസ് കേസെടുത്തു. തട്ടിക്കൊണ്ടുപോകലിന് പിന്നിൽ വ്യക്തിവൈരാഗ്യമെന്നാണ് കണ്ടെത്തൽ. പ്രതികളിലൊരാളുടെ സഹോദരന്റെ ഭാര്യയുമായി ഗിരീഷിന് ബന്ധമുണ്ടെന്ന സംശയവും അതിലുള്ള വൈരാഗ്യവുമാണ് കാരണമെന്ന് അന്വേഷണ സംഘം പറയുന്നു.
ഇയാളെ ചോദ്യം ചെയ്യലിന് വിളിച്ചു വരുത്തിയിരുന്നു. എന്നാൽ തട്ടിക്കൊണ്ട് പോകലിനെക്കുറിച്ച് അറിയില്ലെന്നാണ് ഇയാളുടെ മൊഴിയെന്ന് അന്വേഷണ സംഘം അറിയിച്ചു. ഒളിവിൽ കഴിയുന്ന പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി. അതേസമയം പ്രതികൾ ഉപയോഗിച്ച കാർ വിളപ്പിൽശാലയ്ക്ക് സമീപത്ത് ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വ്യാഴാഴ്ച വൈകിട്ട് സ്ഥാപനത്തിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു ഗിരീഷിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയത്. മൂന്ന് മണിക്കൂറിന് ശേഷം തിരിച്ചെത്തിക്കുകയും ചെയ്തു. കുടുംബ ജീവിതത്തിൽ ഇടപെടാൻ ശ്രമിച്ചാൽ ജീവനോടെ വിടില്ലെന്ന് ഭീഷണിപ്പെടുത്തി ക്രൂരമായി മർദ്ദിച്ചെന്ന് ഗിരീഷ് പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |