
വികസിപ്പിക്കുന്നത് തിരുപ്പതി മോഡലിൽ
തിരുവനന്തപുരം: തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തെ ദേശീയ തീർത്ഥാടകന കേന്ദ്രമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ദേവസ്വം വകുപ്പ് ഉടൻ ആരംഭിക്കും. കേന്ദ്ര പുരാവസ്തുവകുപ്പുമായി ഇതു സംബന്ധിച്ച് ചർച്ച നടത്തിയശേഷം സർവേ നടപടികളിലേക്ക് കടക്കും. കരമനയാറ്റിൻകരയിലെ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. തിരുപ്പതി മോഡൽ വികസനം ഉണ്ടാകുമെന്നാണ് സംസ്ഥാന ബഡ്ജറ്റിലെ പ്രഖ്യാപനം.
പിതൃമോക്ഷത്തിനായി സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമായി ആയിരങ്ങളാണ് എത്തുന്നത്. എന്നാൽ ഭക്തർക്ക് മതിയായ സൗകര്യം നൽകിക്കൊണ്ടുള്ള പ്രദേശ വികസന പദ്ധതി ഉണ്ടായില്ലെന്ന് ജനുവരി 22ന് കേരളകൗമുദി വാർത്തയിലൂടെ ചൂണ്ടിക്കാണിച്ചിരുന്നു.
പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലുള്ള ക്ഷേത്രത്തിന്റെ ഭരണം,തിരുവിതാംകൂർ ദേവസ്വത്തിനാണ്.
കിള്ളിയാറ്റിലാണ് ബലിതർപ്പണം കഴിഞ്ഞ് പൂജാവസ്തുക്കൾ ഒഴുക്കുന്നത്.
എപ്പോഴും കെട്ടിക്കിടക്കുന്ന ആറ്റിൻ നിന്ന് പൂജാവസ്തുക്കൾ ഒഴുകിപ്പോകാറില്ല.
ആറ്റിലേക്കിറങ്ങാൻ ശ്രമിച്ചാൽ തെന്നി മലിനജലത്തിൽ വീഴും.
കുളിച്ചുകയറാൻ ഷവറുകൾ വച്ചിട്ടുണ്ടെങ്കിലും മിക്കതും പ്രവർത്തിക്കില്ല.
ബലിതർപ്പണപ്പുര നിർമ്മാണം ഫയലിൽ
കരമനയാറ്റിൻകരയിലെ ഭൂമിയിൽ ബലിതർപ്പണ സൗകര്യമൊരുക്കുന്ന പദ്ധതിക്ക് 15 വർഷം മുമ്പ് ദേവസ്വം ബോർഡ് രൂപം നൽകിയെങ്കിലും പിന്നീടൊന്നും സംഭവിച്ചില്ല. ക്ഷേത്രത്തിൽ നല്ലൊരു ടോയ്ലെറ്റ് ബ്ലോക്ക് പോലുമില്ല. കർക്കടകവാവിന് താത്കാലിക ടോയ്‌ലെറ്റ് സംവിധാനം ഒരുക്കുന്നത് റോഡിലാണ്. മതിയായ പാർക്കിംഗ് സൗകര്യങ്ങളുമില്ല. തിരക്കുള്ള നാളുകളിൽ ബൈപ്പാസിലുൾപ്പെടെ റോഡരികിലാണ് പാർക്കിംഗ്.
ക്ഷേത്രത്തിന്റെ വലതുവശം മുതൽ ശിവക്ഷേത്രത്തിന്റെ കൊടിമരം വരെ ഭക്തർ ഇരുന്നാണ് കർമ്മങ്ങൾ ചെയ്യുന്നത്. മഴ പെയ്താൽ ഇവിടെയിരിക്കാനാകില്ല. ആകെയുള്ളത് ചുറ്രമ്പലത്തിന്റെ ഭാഗമായുള്ള ചെറിയ മുറിയാണ്. കൂടുതൽപേർക്ക് മഴ നനയാതെ കർമ്മം ചെയ്യാനുള്ള സ്ഥിരം സൗകര്യമാണ് വേണ്ടത്.
വേണം മാസ്റ്റർ പ്ലാൻ
ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കി തിരുവല്ലം ജംഗ്ഷൻ ഉൾപ്പെടെ വികസിപ്പിക്കേണ്ടതുണ്ട്.
ബൈപ്പാസും സർവീസും റോഡുകളും രണ്ട് പൊതുമാരാമത്ത് റോഡുകളും വന്നു ചേരുന്ന തിരുവല്ലം ജംഗ്ഷൻ ശരിയായി വികസിപ്പിച്ചില്ലെങ്കിൽ,ഭാവിയിൽ ഗതാഗതക്കുരുക്ക് വർദ്ധിക്കും. സർവീസ് റോഡിന് വേണ്ടിയുള്ള പാലത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്.റോഡിൽ നിന്ന് ക്ഷേത്രത്തിലേക്ക് വാഹനങ്ങൾ സുഗമമായി പ്രവേശിക്കാനും പുറത്തു കടക്കാനും പാകത്തിൽ ജംഗ്ഷൻവികസനം നടപ്പിലാക്കേണ്ടതുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |