
ന്യൂഡൽഹി: സിബിഎസ്ഇയുടെ ഓൺ സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം) വിവാദത്തിൽ സാങ്കേതിക പിഴവ്, സുരക്ഷാ വീഴ്‌ച ആരോപണങ്ങൾ തള്ളി കോയംപ്‌റ്റ് എഡ്യു ടെക്. ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനിയാണ് സിബിഎസ്‌ഇ പന്ത്രണ്ടാം ക്ളാസ് മൂല്യനിർണത്തിനായി ഉപയോഗിച്ച് ഒഎസ്‌എം സേവനം ലഭ്യമാക്കിയത്. തങ്ങളുടെ സോഫ്റ്റ്‌വെയറിലോ അടിസ്ഥാന സൗകര്യങ്ങളിലോ പിഴവുകളില്ലെന്നും ഒറ്റപ്പെട്ട പ്രവർത്തന പ്രശ്‌നങ്ങളിൽ നിന്നാണ് പരാതികൾ ഉയർന്നതെന്നുമാണ് കമ്പനിയുടെ വാദം.
മറ്റൊരു വിദ്യാർത്ഥിയുടെ ഉത്തരക്കടലാസ് ലഭിച്ചതായി ആരോപിക്കപ്പെടുന്ന സംഭവം സോഫ്റ്റ്‌വെയർ തകരാറല്ലെന്നും കമ്പനി പറഞ്ഞു. സ്‌കാനിംഗ് നടത്തിയ സ്ഥലവും വ്യക്തിയെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സാങ്കേതികമായി ഈ കേസിൽ ഒരു പിശകും ഇല്ലെന്ന് 100 ശതമാനം സ്ഥിരീകരിച്ചിട്ടുണ്ടെന്നും കോയംപ്‌റ്റ് വ്യക്തമാക്കി.
സ്കാൻ ചെയ്ത പകർപ്പുകളിലെ മങ്ങിയ ചിത്രങ്ങളും അവ്യക്തമായ കൈയക്ഷരങ്ങളും സംബന്ധിച്ച ആശങ്കകൾ മൂല്യനിർണ്ണയ അധികാരികളുമായി ഏകോപിപ്പിച്ച് അവലോകനം ചെയ്യുകയാണെന്ന് കോയംപ്‌റ്റ് പറഞ്ഞു. ഉയർന്ന നിലവാരത്തിലുള്ള വ്യവസായ - ഗ്രേഡ് മോഡലുകളായ സ്‌കാനറുകളാണ് കോയംപ്‌റ്റ് ഉപയോഗിക്കുന്നത്. സ്കാനിംഗ് റെസല്യൂഷൻ മികച്ചതാണ്. വർഷം തോറും ഹാർഡ്‌വെയർ അപ്‌ഗ്രേഡ് ചെയ്യാറുണ്ടെന്നും കമ്പനി കൂട്ടിച്ചേർത്തു.
19 വയസുള്ള ഹാക്കർ നിസർഗ അധികാരി പ്ലാറ്റ്‌ഫോമിലെ പിഴവുകൾ റിപ്പോർട്ട് ചെയ്തതിലും കമ്പനി പ്രതികരിച്ചു. വിദ്യാർത്ഥികളുടെ ഡാറ്റ കൈകാര്യം ചെയ്യുന്ന ഒരു പ്രൊഡക്ഷൻ സിസ്റ്റവും നിസർഗ ആക്‌സസ് ചെയ്‌തിട്ടില്ലെന്നും പരീക്ഷണ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഒരു സെർവറിലേക്ക് മാത്രമാണ് ആക്‌സസ് ചെയ്‌തതെന്നുമാണ് കോയംപ്റ്റ് പറയുന്നത്.
സെർവറിൽ ഡമ്മി ടെസ്റ്റുകൾ ഉണ്ടായിരുന്നു. ഇത് ആന്തരിക ഉപയോഗത്തിനായി ഉദ്ദേശിച്ചിട്ടുള്ളതും പൊതുജനങ്ങൾക്ക് ആക്‌സസ് ഉള്ളതുമാണ്. വിദ്യാർത്ഥികളുടെ ഡാറ്റയോ സാങ്കേതിക അടിസ്ഥാന സൗകര്യങ്ങളോ അപഹരിക്കപ്പെട്ടിട്ടില്ലെന്നും കമ്പനിയുടെ പ്രവർത്തന സംവിധാനങ്ങൾ സുരക്ഷിതമാണെന്നും കോയംപ്‌റ്റ് പ്രതികരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |