
പത്തനംതിട്ട: ഗവിയിൽ അങ്കണവാടി ജീവനക്കാരി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി പ്രതി വിനോദ് കുമാർ. രാവിലെ ഗവിയിൽ നിന്ന് മീനാറിലുള്ള അങ്കണവാടിയിലേക്ക് നടനന് പോവുകയായിരുന്ന 32കാരിയെ ഒരു കിലോമീറ്ററോളം പിന്തുടർന്ന ശേഷം കടന്നുപിടിച്ച് കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു എന്ന് വിനോദ് പൊലീസിനോട് പറഞ്ഞു.
വനത്തിലെ തോട്ടിൽ യുവതിയുടെ തല മുക്കിപ്പിടിച്ചു. മരിച്ചു എന്ന് ഉറപ്പായതോടെ ഗവി വെയിറ്റിംഗ് ഷെഡിൽ തിരിച്ചെത്തി ബന്ധുവായ പെൺകുട്ടിയെയും കൂട്ടി ബസിൽ കയറി കടന്നുകളയുകയായിരുന്നു. വണ്ടിപ്പെരിയാർ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ കൂടുതൽ ചോദ്യംചെയ്യലിനായി പത്തനംതിട്ട പൊലീസിന് കൈമാറി.
യുവതി അങ്കണവാടിയിലേക്ക് പോകുന്നതിനിടെ പിതൃസഹോദരനുമായി ഫോണിൽ സംസാരിച്ചിരുന്നു. ഇതാണ് കൊലപാതകം വേഗം തെളിയിക്കാൻ സഹായകമായത്. സംസാരിക്കുന്നതിനിടെ പെട്ടെന്നാണ് പിന്നിൽ നിന്ന് ആക്രമണമുണ്ടായത്. എന്തോ അപകടം സംഭവിച്ചെന്ന് മനസിലായ പിതൃസഹോദരൻ ഉടൻതന്നെ ഗവിയിലുള്ള ബന്ധുക്കളെയും നാട്ടുകാരെയും വിവരമറിയിച്ചു. മന്യമൃഗങ്ങൾ ആക്രമിച്ചതാകാമെന്നാണ് ആദ്യം കരുതിയത്.
നാട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും യുവതിയെ കാണാനായില്ല. ശേഷം റോഡിൽ നിന്ന് 40 മീറ്ററോളം അകലെ ഗവിയാർ തോടിനോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. തലഭാഗം വെള്ളത്തിലും ഉടൽ കരയിലുമായിരുന്നു.
തുടർന്ന് യുവതിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്ന വിനോദ് കുമാറിലേക്ക് സംശയം നീണ്ടു. ഇയാൾ പത്തനംതിട്ടയിൽ നിന്ന് ഗവി വഴി കുമളിയിലേക്കുള്ല കെഎസ്‌ആർടിസി ബസിൽ ഒരു കുട്ടിയുമായി കയറുന്നത് നാട്ടുകാർ കണ്ടിരുന്നു. തുടർന്ന് വള്ളക്കടവ് ചെക്‌പോസ്റ്റിൽ വിവരം അറിയിച്ചു. ഇവിടെവച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഗവി കെഎഫ്‌ഡിസി ജീവനക്കാരന്റെ ഭാര്യയാണ് മരിച്ച യുവതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |