
തിരുവനന്തപുരം: രണ്ട് കാഴ്ചകളാണ് ഈ ബഡ്ജറ്റ് നമുക്ക് തരുന്നത്.ഒന്ന്, വരാൻ പോകുന്ന കേരളത്തെക്കുറിച്ചൊരു സുന്ദരമായ സ്വപ്നം.രണ്ട്, സംസ്ഥാനം വലിയൊരു കടത്തിന്റെ ഭാരം തലയിൽ വച്ചുകൊണ്ടാണെന്നത്. പരസ്പര വൈരുദ്ധ്യമുള്ള ചിത്രമാണെന്ന് പറയാം.
ആദ്യ കാഴ്ചയിൽ സമുദ്രം,തീരദേശം എന്നിവ ഉൾപ്പെടുത്തിയ ബ്ലൂ ഇക്കോണമി, എയർപോർട്ടുകളും സ്പേസ് ഇക്കോണമിയും ബന്ധപ്പെടുത്തിയ മറ്റൊരു മേഖല,പിന്നെ സയൻസ് പാർക്കുകൾ,നോളജ് കേരള-ഹയർ എജ്യൂക്കേഷൻ തുടങ്ങി വലിയ വലിയ സ്വപ്നങ്ങൾ. പക്ഷേ ഇതൊക്കെ എങ്ങനെ നടപ്പാക്കും എന്നുള്ളതിനെക്കുറിച്ചുള്ള മാർഗരേഖ കണ്ടില്ല.അതു കൊണ്ട് ഇതൊരു വാഗ്ദാനമായിട്ടാണ് തോന്നുന്നത്. ചിലപ്പോൾ നിക്ഷേപകരെ ആകർഷിക്കാനുള്ള പദ്ധതിയായിരിക്കാം.
ഇത്ര വലിയ സ്വപ്നങ്ങൾക്കിടയിലും മുഖ്യമന്ത്രി ബഡ്ജറ്റിൽ പറഞ്ഞത് 87000 കോടിയുടെ ബാധ്യതയുണ്ടെന്നാണ്. എങ്ങനെയാണ് ഈ കടം വീട്ടാൻ പോകുന്നതെന്ന് വിശദമായി ഒന്നും പറഞ്ഞില്ല. അതേസമയം കഴിഞ്ഞ ജനുവരിയിൽ കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ചതിനെ അപേക്ഷിച്ച് വരവും ചെലവും വെട്ടിക്കുറച്ച് ബഡ്ജറ്റിന്റെ വലിപ്പം കുറച്ചു. ബാലഗോപാൽ പറഞ്ഞതിനേക്കാൾ ആയിരം കോടി കൂടുതൽ എടുക്കേണ്ടി വരുന്ന സ്ഥിതിയാണ് ഇപ്പോൾ. 52000 കോടി കടമെടുക്കാനാണ് സർക്കാർ ഉദ്ദേശിച്ചിരിക്കുന്നത്.
ഇതിനൊക്കെ ഒരു പ്രതിവിധിയായിരുന്ന, കേന്ദ്രത്തിൽ നിന്നുള്ള റവന്യൂ ഡെഫിസിറ്റ് ഗ്രാൻഡ് ഇനി കിട്ടാൻ സാധ്യതയില്ലയെന്ന് നേരത്തെ പറഞ്ഞു.ഒരേയൊരു മാർഗം സംസ്ഥാനത്തിനുള്ളിൽ നിന്ന് പിരിച്ചെടുക്കുന്ന നികുതിയും നികുതിയേതര വരുമാനവും ശക്തിപ്പെടുത്തുക എന്നതാണ്. അതിനെപ്പറ്റി ഒന്നും പറഞ്ഞിട്ടുമില്ല. ഇപ്പോൾ തന്നെ സംസ്ഥാന വരുമാനത്തിൽ എട്ടു ശതമാനത്തിൽ താഴെയാണ് തനത് വരുമാനം .അടുത്ത കൊല്ലം പ്രതീക്ഷിക്കുന്നതും അതു തന്നെ.
നികുതി പിരിവ് കാര്യക്ഷമമാക്കാനുള്ള പ്ലാൻ ഇല്ലാത്തതുകൊണ്ട് ഈ കടക്കെണിയിൽ നിന്ന് പുറത്തു കടക്കുക എങ്ങനെയെന്നതിൽ ഒരു സൂചനയുമില്ല.ഒരു സ്വപ്നവും,കാശില്ലാതെ ഉഴലുന്ന ഗവൺമെന്റിന്റെ സാമ്പത്തിക പ്രതിസന്ധിയും ഒരുമിച്ചുള്ള ചിത്രം.എങ്ങനെയാണ് ഇത് മുന്നോട്ടു പോകുന്നതെന്ന് കണ്ടറിയണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |