
കൊല്ലം: എഴ് മണിക്കൂർ ശെന്തുരുണി വനത്തിൽ കുടുങ്ങിയ യുവാക്കളെ രാത്രി ഒൻപതോടെ കണ്ടെത്തി. കൊല്ലം പെരിനാട് സ്വദേശികളായ രോഹിൻദേവ്, ജയേഷ് എന്നിവരെ രാജാത്തോട്ടം കുരിശുമലയിൽ നിന്ന് രാത്രി ഒൻപതോടെയാണ് കണ്ടെത്തിയത്. വനത്തിൽ അതിക്രമിച്ച് കടന്നതിന് ഇരുവർക്കുമെതിരെ വനം വകുപ്പ് കേസെടുക്കും.
ആര്യങ്കാവ് റോസ് മല രാജാക്കൂപ്പ് വ്യൂ പോയിന്റ് കാണാനെത്തിയതായിരുന്നു യുവാക്കൾ. രാജാകൂപ്പിലേക്ക് പോകുന്നതിനിടയിൽ യുവാക്കൾ ട്രക്കിംഗിന് അനുമതിയില്ലാത്ത സ്ഥലത്തേക്ക് കടക്കുകയായിരുന്നു. വഴിതെറ്റിയതോടെ ഉച്ചയ്ക്ക് രണ്ടോടെ ബന്ധുക്കൾക്ക് സന്ദേശമയച്ചു. ഇതോടെയാണ് യുവാക്കൾ വനത്തിൽ അകപ്പെട്ട വിവരം പുറത്തറിയുന്നത്. മൊബൈൽ ഫോണിന് റേഞ്ച് ഇല്ലാത്തതിനാൽ വിളിക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണ് സന്ദേശമയച്ചത്.
ആന, കരടി, പുലി ഉൾപ്പടെ വന്യജീവികൾ ധാരാളമുള്ള മേഖലയിലാണ് കുടുങ്ങിയത്. വെളിച്ചക്കുറവും കനത്ത മഴയും തെരച്ചിലിനെ ബാധിച്ചിരുന്നു. വനംവകുപ്പ് ആർ.ആർ.ടി സംഘം നടത്തിയ തെരച്ചിലിലാണ് യുവാക്കളെ കണ്ടെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |