മൂവാറ്റുപുഴ: എക്സൈസ് വകുപ്പിന് കീഴിലുള്ള മൂവാറ്റുപുഴ വിമുക്തി ഡീ-അഡിക്ഷൻ കേന്ദ്രത്തിൽ ഉടൻ ഡോക്ടറെ നിയമിക്കുമെന്ന് ആരോഗ്യ, എക്സൈസ് മന്ത്രിമാർ അറിയിച്ചു. ഫുൾടൈം മെഡിക്കൽ ഓഫീസർ തസ്തിക ഒഴിഞ്ഞുകിടക്കുന്നത് ലഹരിവിമുക്തരുടെ തുടർചികിത്സയെ ബാധിക്കുന്നതായി കാട്ടി മന്ത്രിമാരായ കെ. മുരളീധരൻ, എം. ലിജു എന്നിവർക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷൈജോ പറമ്പിലും പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു.
ജില്ലയിലെ ഏക മാതൃകാ വിമുക്തി കേന്ദ്രമായ ഇവിടെ സ്ഥിരം ഡോക്ടറില്ലാത്തത് രോഗികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതായി പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ഡീ-ടോക്സിഫിക്കേഷൻ കഴിഞ്ഞ് മടങ്ങുന്നവർക്ക് മരുന്ന്, കൗൺസിലിംഗ്, ഫോളോ-അപ്പ് എന്നിവ കൃത്യമായി ലഭിക്കുന്നില്ല. ചികിത്സ പാതിവഴിയിലാകുന്നതോടെ 70ശതമാനം പേരും ലഹരി ഉപയോഗത്തിലേക്ക് തിരികെ പോകുന്ന സാഹചര്യമാണുള്ളത്.
ലഹരി ഉപേക്ഷിക്കുമ്പോഴുണ്ടാകുന്ന വിത്ഡ്രോവൽ സീഷർ, കടുത്ത ഡിപ്രഷൻ, ആത്മഹത്യാ പ്രവണത എന്നിവയ്ക്ക് അടിയന്തര വൈദ്യസഹായം നൽകാൻ നിലവിൽ സംവിധാനമില്ല. കൗൺസിലർമാരും പ്രോജക്ട് സ്റ്റാഫും മാത്രമാണ് ഇപ്പോൾ കേന്ദ്രം നിയന്ത്രിക്കുന്നത്. 10 പേർക്ക് കിടത്തിച്ചികിത്സാ സൗകര്യമുള്ള കേന്ദ്രത്തിൽ പ്രതിദിനം 100 ലധികം ആളുകൾ ചികിത്സ തേടിയെത്തുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |