
ഡാലസ് : ഈ രാത്രി ഉറങ്ങാതിരുന്നാൽ ലോക ഫുട്ബാളിലെ ഏറ്റവും മികച്ച മൂന്ന് താരങ്ങളുടെ പ്രകടനം ആസ്വദിക്കാം. അർജന്റീനയ്ക്ക് വേണ്ടി ലയണൽ മെസി , ഫ്രാൻസിനായി കിലിയൻ എംബാപ്പെ, നോർവേയ്ക്ക് വേണ്ടി എർലിംഗ് ഹാലാൻഡ് എന്നിവരാണ് കളത്തിലെത്തുക. ആദ്യ മത്സരത്തിൽ മെസി ഹാട്രിക് നേടിയപ്പോൾ എംബാപ്പെയും ഹാലാൻഡും ഇരട്ട ഗോളുകൾ നേടിയവരാണ്.
മൂന്ന് ടീമുകൾക്കും ഇന്നത്തെ വിജയത്തോടെ നോക്കൗട്ട് ഉറപ്പിക്കുകയാണ് ലക്ഷ്യം. ഓസ്ട്രിയയാണ് അർജന്റീനയുടെ എതിരാളികൾ. ഇന്ത്യൻ സമയം രാത്രി 10.30നാണ് മത്സരം. ആദ്യ മത്സരത്തിൽ ജോർദാനെ 3-1ന് തോൽപ്പിച്ചവരാണ് ഓസ്ട്രിയക്കാർ.അൾജീരിയയ്ക്ക് എതിരെയാണ് മെസി ഹാട്രിക് നേടിയത്. തന്റെ പിതാവ് ആശുപത്രിയി കഴിയുന്നതിന്റെ സങ്കടത്തിലാണ് മെസി.
രാത്രി രണ്ടരയ്ക്ക് തുടങ്ങുന്ന മത്സരത്തിൽ ഇറാഖാണ് ഫ്രാൻസിന്റെ എതിരാളി.ആദ്യ മത്സരത്തിൽ സെനഗലിനെതിരെ 3-1നായിരുന്നു ഫ്രാൻസിന്റെ ജയം. എംബാപ്പെ രണ്ടുഗോളുകൾ നേടിയപ്പോൾ ബാർകോള ഒരു ഗോളടിച്ചിരുന്നു. ചൊവ്വാഴ്ച വെളുപ്പിന് അഞ്ചരയ്ക്ക് തുടങ്ങുന്ന മത്സരത്തിൽ നോർവേ സെനഗലിനെയാണ് നേരിടുന്നത്. ഹാലാൻഡിന്റെ ഇരട്ട ഗോൾ മികവിൽ ഇറാഖിനെ 4-1നാണ് നോർവേ ആദ്യമത്സരത്തിൽ തോൽപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |