
ബീജിംഗ്: തൊഴിലിടങ്ങളിൽ മനുഷ്യരെ കുറയ്ക്കാൻ ചൈന റോബോട്ടിക്സ് മേഖലയിൽ വൻ നിക്ഷേപം നടത്തുന്നുണ്ടെങ്കിലും, സാങ്കേതികവിദ്യ ഇനിയും പൂർണത കൈവരിക്കാനുണ്ട്. സാങ്കേതിക പ്രശ്നം വന്നാൽ അവ മനുഷ്യരുടെ സുരക്ഷയെയും കാര്യമായ രീതിയിൽ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്.
സാങ്കേതിക പ്രശ്നത്തെ തുടർന്ന് ഒരു റോബോട്ട് കുട്ടിയെ തൊഴിച്ചതിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഹ്യൂമനോയിഡ് റോബോട്ടുകളുടെ പ്രദർശനത്തിനിടെയാണ് സംഭവം. ചൈനയിലെ സിൻജിയാംഗിലുള്ള വിനോദ കേന്ദ്രത്തിൽ നടന്ന പ്രകടനത്തിനിടെ 'യൂണിട്രീ ജി വൺ' എന്ന റോബോട്ടാണ് കാണികൾക്കിടയിലുണ്ടായിരുന്ന കുട്ടിയുടെ വയറ്റിൽ തൊഴിച്ചത്.
നീല നിറത്തിലുള്ള വിഗ് ധരിച്ച് അഭ്യാസപ്രകടനങ്ങൾ നടത്തുകയായിരുന്നു റോബോട്ട്. ഇതിനിടെ പെട്ടെന്ന് റോബോട്ട് തന്റെ കാലുയർത്തി മുന്നിൽ നിന്ന കുട്ടിയുടെ വയറ്റിൽ ആഞ്ഞ് ചവിട്ടുകയായിരുന്നു. ചവിട്ടേറ്റ കുട്ടി വേദന കൊണ്ട് തറയിൽ പുളയുന്നത് സോഷ്യൽ മീഡിയയിൽ വ്യാകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ കുട്ടിക്ക് ഗുരുതര പരിക്കുകളൊന്നുമില്ലെന്ന് ചൈനീസ് മാദ്ധ്യങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
എന്നാൽ അപകടം നടന്ന സമയത്ത് അവിടെയുണ്ടായിരുന്ന ജീവനക്കാർ വേണ്ടത്ര വേഗത്തിൽ ഇടപെട്ടില്ലെന്ന് കുട്ടിയുടെ രക്ഷിതാക്കൾ പരാതിപ്പെട്ടു. സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ റോബോട്ടുകൾ ഉണ്ടാക്കുന്ന അപകടങ്ങളുടെ ഉത്തരവാദിത്തം ആർക്കാണെന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ ഉപയോക്താക്കൾ ഉയർത്തുന്നത്. റോബോട്ടുകൾ മനുഷ്യർക്കെതിരെ തിരിഞ്ഞു തുടങ്ങിയതിന്റെ ലക്ഷണങ്ങളാണിതെന്ന് പലരും അഭിപ്രായപ്പെട്ടു.
കഴിഞ്ഞ മാസം സിൻജിയാംഗിലെ ഒരു സ്‌കൂൾ കായിക മേളയ്ക്കിടയിലും സമാനമായ രീതിയിൽ ഒരു റോബോട്ട് അക്രമാസക്തമായിരുന്നു. പ്രകടനത്തിനിടെ ധാരാളം ആളുകളെ കണ്ടതോടെ ദിശ തെറ്റിയ റോബോട്ട് നിലത്തു വീണു. തുടർന്ന് എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ അവിടെയുണ്ടായിരുന്ന കലാകാരന്മാർക്ക് നേരെ റോബോട്ട് കുംഗ്ഫു കിക്കുകൾ പ്രയോഗിക്കുകയായിരുന്നു. നിയന്ത്രണം വിട്ട റോബോട്ടിന്റെ നീക്കങ്ങൾ കണ്ട് പരിഭ്രാന്തരായ ആളുകൾ ഭയന്നോടിയിരുന്നു.
A robot in China wearing a clown wig roundhouse kicked a child in the stomach pic.twitter.com/lFrfEyNgUT
— Culture Crave 🍿 (@CultureCrave) June 5, 2026
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |