
ബ്യൂണസ് ഐറിസ്: സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് വിമാനത്തിനുള്ളിൽ അതിക്രമിച്ച് കയറിയ യുവതി അറസ്റ്റിൽ. അർജന്റീനയിലെ ബ്യൂണസ് ഐറിസിലുള്ള ജോർജ്ജ് ന്യൂബെറി വിമാനത്താവളത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ബ്യൂണസ് ഐറിസിൽ നിന്നും കോർഡോബയിലേക്ക് പുറപ്പെടാനിരുന്ന ജെറ്റ് സ്മാർട്ട് വിമാനത്തിലായിരുന്നു സംഭവം. സെക്യൂരിറ്റി ജീവനക്കാർ വിമാനത്തിൽ നിന്ന് യുവതിയെ പുറത്താക്കാൻ ശ്രമിക്കുന്നതിനിടെ ഇവർ ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ കൈ കടിച്ച് മുറിച്ചു.
യുവതിയുടെ കൈവശം അനുവദിക്കുന്നതിലും കൂടുതൽ ലഗേജ് ഉണ്ടായിരുന്നു. ഇതിനായി അധിക തുക ഈടാക്കാൻ ഗേറ്റിലുണ്ടായിരുന്ന ജീവനക്കാർ ആവശ്യപ്പെട്ടതോടെ യുവതി ഇവരുമായി തർക്കിച്ചു. വഴക്കിനിടയിൽ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഇവർ ബോർഡിംഗ് പാസ് ക്ലിയറൻസ് ഇല്ലാതെ വിമാനത്തിനുള്ളിലേക്ക് ഓടിക്കയറി സീറ്റിൽ ഇരിപ്പുറപ്പിച്ചു. യുവതി അതിക്രമിച്ചു കയറിയതോടെ ജീവനക്കാർ എയർപോർട്ട് സെക്യൂരിറ്റിയെ വിവരമറിയിച്ചു. തുടർന്ന് പൊലീസ് എത്തി ഇവരെ വിമാനത്തിൽ നിന്നും പുറത്തിറക്കാൻ ശ്രമിച്ചതോടെ സ്ഥിതിഗതികൾ വഷളാവുകയായിരുന്നു.
ഇതിനിടയിലാണ് ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയെ യുവതി കടിച്ചത്. മറ്റ് യാത്രക്കാർ പേടിയോടെയാണ് ഇവരുടെ പ്രവൃത്തികളെ കണ്ടു നിന്നത്. ഒടുവിൽ പൊലീസുകാർ ബലം പ്രയോഗിച്ച് ഇവരെ വിമാനത്തിന് പുറത്തെത്തിച്ചപ്പോൾ കൈയടിച്ചാണ് യാത്രക്കാർ പൊലീസിനെ അഭിനന്ദിച്ചത്. സംഭവത്തെ തുടർന്ന് വിമാനം പുറപ്പെടാൻ അല്പം വൈകിയെങ്കിലും പിന്നീട് യാത്ര തുടർന്നു. പിടിവലിക്കിടെ നിസാര പരിക്കേറ്റ യുവതിയെ വിമാനത്താവളത്തിനുള്ളിൽ തന്നെയുള്ള ക്ലിനിക്കിൽ പരിശോധനയ്ക്ക് വിധേയയാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |