തൃശൂർ: ജോൺസൺ മാസ്റ്റർ സംഗീത അക്കാഡമിയും ഗുരുവായൂർ വികസനവും ഉൾപ്പെടെ ജില്ലയ്ക്ക് വലിയ പ്രതീക്ഷ നൽകുന്ന പ്രഖ്യാപനങ്ങളാണ് സംസ്ഥാന ബഡ്ജറ്റിലുള്ളത്. കാർഷിക മേഖലയ്ക്ക് പ്രത്യേക പാക്കേജുകളോ അക്കാഡമികൾക്കും സർവകലാശാലകൾക്കുമായി വലിയ പരാമർശങ്ങളോ ഇല്ലെന്നത് നിരാശയാണെങ്കിലും പ്രഖ്യാപിച്ച പദ്ധതികൾ ജില്ലയുടെ മുഖച്ഛായ മാറ്റാൻ പര്യാപ്തം.
പ്രധാന പ്രഖ്യാപനങ്ങൾ:
തിരുപ്പതി മോഡലിൽ ഗുരുവായൂർ വികസനം
ശബരിമലയ്‌ക്കൊപ്പം ഗുരുവായൂർ ക്ഷേത്രത്തെയും തിരുപ്പതി മാതൃകയിൽ അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായി വികസിപ്പിക്കുമെന്ന പ്രഖ്യാപനം ജില്ലയിലെ ടൂറിസം, ഗതാഗത മേഖലകൾക്കും പ്രാദേശിക തൊഴിലവസരങ്ങൾക്കും വലിയ കരുത്താകും.
തേക്കിൻകാട് മൈതാനം നവീകരണം
തൃശൂരിന്റെ ഹൃദയഭാഗത്തെ തേക്കിൻകാട് മൈതാനത്തിന്റെ പൈതൃക സംരക്ഷണത്തിനും നവീകരണത്തിനുമായി 10 കോടി രൂപ ബഡ്ജറ്റിലുണ്ട്.
ഉന്നതവിദ്യാഭ്യാസ റിസർച്ച് പാർക്കുകൾ
ഐ.ഐ.ടി. മദ്രാസ് റിസർച്ച് പാർക്ക് മാതൃകയിൽ സംസ്ഥാനത്ത് അത്യാധുനിക റിസർച്ച് പാർക്കുകൾ സ്ഥാപിക്കുമെന്ന പ്രഖ്യാപനം തൃശൂർ ഗവ. മെഡിക്കൽ കോളേജ് കാമ്പസിനും ഉന്നതവിദ്യാഭ്യാസ രംഗത്തിനും പ്രയോജനപ്പെടുന്നതാണ്.
ഹെൽത്ത് സിറ്റി, മെഡിക്കൽ ടൂറിസം
മെഡിക്കൽ ടൂറിസം ലക്ഷ്യമിട്ടുള്ള ഹെൽത്ത് സിറ്റി പദ്ധതി പ്രഖ്യാപനം ആരോഗ്യ സർവകലാശാലയുടെ ആസ്ഥാനമായ തൃശൂരിന് ഗുണകരമാകും.
ആഗോള സ്വർണ ഹബ്ബ്
തൃശൂരിലെ പരമ്പരാഗത സ്വർണാഭരണ നിർമ്മാണ മേഖലയ്ക്ക് പുത്തൻ ഉണർവേകാൻ 'ഗോൾഡ് ഹബ്ബ്' പ്രഖ്യാപനം ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.
പനമ്പിള്ളി ഗോവിന്ദമേനോൻ സ്മാരകം
ചാലക്കുടിയിൽ പനമ്പിള്ളി ഗോവിന്ദമേനോൻ സ്മാരകം നിർമ്മിക്കുന്നതിനായി 1 കോടി രൂപ ബഡ്ജറ്റിലുണ്ട്.
കുട്ടികൾക്കായി കായിക പരിശീലനം
കോളേജ് കാമ്പസുകളിലെ കളിക്കളങ്ങൾ നവീകരിക്കുമെന്ന പ്രഖ്യാപനവും വിദ്യാർത്ഥികൾക്ക് കായിക ഇനങ്ങളിലോ എൻ.സി.സി.യിലോ പങ്കാളിത്തം നിർബന്ധമാക്കുമെന്ന നിർദ്ദേശവും ജില്ലയ്ക്ക് കൂടി ഉപകരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |