SignIn
Kerala Kaumudi Online
Monday, 22 June 2026 3.36 AM IST

തെരുവിൽ കഴിഞ്ഞ ശശി, മരണശേഷം ലക്ഷപ്രഭു!

sasi

അടിമാലി (ഇടുക്കി)​: പനച്ചിക്കുഴി പുതശ്ശേരിൽ ശശി (61) പകൽ മുഴുവൻ അലഞ്ഞുതിരിഞ്ഞ് നടക്കും. രാത്രി കിടക്കുന്നത് ഏതെങ്കിലും കടത്തിണ്ണയിൽ. പരിചയക്കാരോട് ചായക്കാശ് ചോദിച്ചുവാങ്ങും. കഴിഞ്ഞ ദിവസം ശശി മരിച്ചു. അപ്പോഴാണ് അറിഞ്ഞത് ശശി ലക്ഷപ്രഭുവായിരുന്നു!, ശശി സൂക്ഷിച്ചിരുന്ന പ്ളാസ്റ്രിക് സഞ്ചിയിൽ ഉണ്ടായിരുന്നത് 1,15,751 രൂപ. ചായക്കാശിൽ മിച്ചം പിടിച്ച സമ്പാദ്യം.

ആരാധനാലയങ്ങളിലും കല്യാണ- മരണവീടുകളിലും കരിമ്പ് ശശി എന്നറിയപ്പെട്ടിരുന്ന ശശി ചെല്ലും. മാതാപിതാക്കൾ മരിച്ചശേഷം പനച്ചിക്കുഴിയിലെ വീട്ടിൽ വല്ലപ്പോഴുമേ പോയിരുന്നുള്ളൂ. രാജാക്കാട് പള്ളി മഠത്തിൽ നിന്ന് മിക്ക ദിവസങ്ങളിലും ഭക്ഷണം കഴിച്ചിരുന്നു. കഴിഞ്ഞ ദിവസം മുഖത്ത് നീര് കണ്ടതിനെ തുടർന്ന് രാജാക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി പാലക്കാട്ട് ശശിയെ രാജാക്കാട് മെഡിക്കൽ സെന്റർ ആശുപത്രിയിലെത്തിച്ചു. പരിശോധനയിൽ രണ്ട് കിഡ്നികളും തകരാറിലായതായി കണ്ടെത്തി. തുടർന്ന് മൂത്ത സഹോദരൻ നാരായണൻ കുട്ടിയും രണ്ട് സഹോദരിമാരും ചേർന്ന് കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ചു.

പിന്നീട് തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച മരിച്ചു, ശനിയാഴ്ച രാജാക്കാട് പഞ്ചായത്ത് പൊതുശ്മശാനത്തിൽ സംസ്‌കരിച്ചു. തുടർന്ന് ശശി ഇടയ്ക്കിടെ കിടക്കാറുള്ള രാജാക്കാടുള്ള ജൂവലറിയുടെ വശത്തുള്ള ചെറിയ മുറിയുടെ സ്‌റ്റെയർകേസിന് അടിയിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് സഞ്ചി ജൂവലറിയുടമ കളീക്കൽ തങ്കച്ചൻ പരിശോധിച്ചപ്പോഴാണ് തുക കണ്ടെത്തിയത്. പഞ്ചായത്ത് പ്രസിഡന്റിനെയും പൊലീസിനെയും ഇക്കാര്യമറിയിച്ചു. 500,​ 10 രൂപ നോട്ടുകളും നാണയങ്ങളുമടക്കമാണ് സഞ്ചിയിൽ ഉണ്ടായിരുന്നത്. പൊലീസ് നിർദ്ദേശപ്രകാരം ഈ തുക ബന്ധുക്കൾക്ക് കൈമാറും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SASI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA