
കോട്ടയം: കള്ളും, ഭക്ഷണവും കഴിച്ചതിനെ തുടർന്ന് കുമരകം ചൂളഭാഗം സ്വദേശി ജ്യോതിഷ് (41) മരിച്ച സംഭവത്തിന് പിന്നാലെ ജില്ലയിൽ പരിശോധന ശക്തമാക്കി ആരോഗ്യ വകുപ്പ്. നഗരത്തിലെ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണവും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളും പിടികൂടി. 22 ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ 9 സ്ഥലത്ത് നിന്ന് പഴകിയ ഭക്ഷണം പിടികൂടി.
ദിവസങ്ങളോളം പഴക്കമുള്ള ചോറ്, ബീഫ്, ചിക്കൻ, മീൻ കറി, കുഴിമന്തി, അൽഫാം എന്നിവയാണ് കണ്ടെത്തിയത്. ദിവസങ്ങളോളം സൂക്ഷിക്കുന്ന ഈ ഭക്ഷണം ഉപഭോക്താക്കൾക്ക് വീണ്ടും ചൂടാക്കിയാണ് നൽകുന്നത്. പുതിയ ഭക്ഷണത്തോടൊപ്പം ചേർത്ത് വിളമ്പിയാൽ മനസിലാകില്ല. ഇതുമുതലാക്കിയാണ് ഹോട്ടലുകാർ പ്രവർത്തിച്ചിരുന്നത്. ഒമ്പത് സ്ഥാപനങ്ങൾക്കെതിരെ നഗരസഭാ ആരോഗ്യ വിഭാഗം. പിഴ ചുമത്തി നോട്ടീസ് നൽകിയിട്ടുണ്ട്.
കള്ളും, ഭക്ഷണവും കഴിച്ച് യുവാവ് മരിച്ചതിനെ തുടർന്ന് എക്‌സൈസും കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. ഏഴ് ഷാപ്പുകൾ പൂട്ടി സീൽ ചെയ്തു. ലൈസൻസും താത്കാലികമായി സസ്‌പെൻഡ് ചെയ്തു. എറ്റുമാനൂർ റേഞ്ചിലെ ഒമ്പതാം ഗ്രൂപ്പിൽപ്പെടുന്ന ടി.എസ് 56ാം നമ്പർ പരിപ്പ് തൊള്ളായിരംചിറ ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തത്. തുടർന്നാണ് ലൈസൻസിയുടെ ഉടമസ്ഥതയിലുള്ള മറ്റ് ഷാപ്പുകളിലേക്കും നടപടി സ്വീകരിച്ചത്. ഏഴ് ഷാപ്പുകളിൽ നിന്നായി കള്ളിന്റെ സാമ്പിൾ ശേഖരിച്ച് രാസപരിശോധനയ്ക്ക് അയച്ചു. പരിശോധനാ ഫലവും അന്വേഷണവും പൂർത്തിയാകുന്നതുവരെ ഷാപ്പുകൾ തുറക്കാൻ അനുമതി നൽകില്ല. കാരണം കാണിക്കാൻ പത്ത് ദിവസത്തെ സമയം നൽകി. വിശദീകരണം തൃപ്തികരമല്ലെങ്കിൽ ലൈസൻസ് പൂർണമായും റദ്ദാക്കും.
ഒളിവിൽ കഴിയുന്ന കേസിലെ പ്രതികൾക്കായി പൊലീസ് തെരച്ചിൽ ശക്തമാക്കി. വീടുകളിലും സ്ഥാപനങ്ങളിലുമുൾപ്പെടെ പരിശോധന നടത്തി. ഇവരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഒഫ് ചെയ്ത നിലയിലാണ്. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നുണ്ടെന്ന വിവരവും പൊലീസിന് ലഭിച്ചു. ഷാപ്പ് ലൈസൻസികളായ രണ്ട് പേർ, തൊള്ളായിരംചിറ ഷാപ്പ് മാനേജർ, പാചകക്കാരൻ എന്നിവരെ പ്രതിചേർത്ത് കോട്ടയം വെസ്റ്റ് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. നരഹത്യ കുറ്റം ചുമത്തിയാണ് കേസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |