
തിരുവനന്തപുരം: വീര്യംകുറഞ്ഞ മദ്യത്തിന്റെ വ്യാപനം പ്രോത്സാഹിപ്പിക്കുന്ന നികുതി നിർദ്ദേശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മുതിർന്ന നേതാവ് വി.എം.സുധീരൻ മുഖ്യമന്ത്രിക്ക് കത്തയച്ചു. മദ്യവ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്ന നിർദ്ദേശം ബഡ്ജറ്റിൽ വന്നത് തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയുടെ അന്തസത്തയ്ക്ക് നിരക്കാത്തതാണ്. ജനങ്ങളോടുള്ള വാഗ്ദാന ലംഘനമാണിത്. യു.ഡി.എഫിന്റെ ഉദ്ദേശലക്ഷ്യങ്ങൾക്ക് വിപരീതമായിട്ടുള്ളതും മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ ഈ നിർദ്ദേശവുമായി മുന്നോട്ടുപോകരുത്. പിണറായി സർക്കാരിന്റെ ദുർനയത്തിന്റെ ഫലമായി നാടിനുണ്ടായിക്കൊണ്ടിരിക്കുന്ന കെടുതികളിൽ നിന്ന് ജനത്തെ രക്ഷിക്കാൻ ഫലപ്രദമായ ജനപക്ഷ മദ്യനയത്തിന് എത്രയും വേഗം രൂപം നൽകണം. ധാതുമണൽ മേഖലയിലേയ്ക്ക് സ്വകാര്യ നിക്ഷേപത്തിന് കളമൊരുക്കുന്ന ബഡ്ജറ്റ് നിർദ്ദേശത്തിൽ ആലപ്പുഴയിലെ തീരദേശ ജനത വളരെയേറെ ആശങ്കയിലാണ്. കുട്ടനാട്ടിലെ പ്രളയക്കെടുതികൾക്ക് പരിഹാരമുണ്ടാക്കാനെന്ന വ്യാജേന പൊതുമേഖലാ സ്ഥാപനങ്ങളെ കരുവാക്കി തോട്ടപ്പള്ളിയിൽ നടത്തിയ കരിമണൽ ഖനനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവുകൾ റദ്ദാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |